
എയർ ഇന്ത്യ എക്സ്പ്രസിന്റെ സലാല-തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിക്കാൻ സാധ്യത. ഒമാനിലെ സലാലയിൽ നിന്നും കോഴിക്കോട് വഴി തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമായിരുന്നു ഈ സർവീസ് നടത്തിയിരുന്നത്. വിമാന സർവീസ് പുനരാരംഭിക്കുന്നതിൽ മാർക്കറ്റിങ് വിഭാഗത്തിൽ നിന്നും നിർദ്ദേശം ലഭിച്ചതായി ഇന്ത്യ എക്സ്പ്രസിന്റെ ഒമാൻ മേധാവി വരുൺ കഡേക്കർ അറിയിച്ചു. കോൺസുലാർ ഏജന്റ് ഡോ കെ സതാനനുമായി നടത്തിയ കുടിക്കാഴ്ചയിലാണ് വരുൺ കഡേക്കർ ഇക്കാര്യം അറിയിച്ചത്. ചർച്ചയിൽ ഒമാനിലെ യാത്രാദുരിതങ്ങൾ വരുൺ കഡേക്കറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞെന്ന് ഡോ കെ സനാതനൻ പ്രതികരിച്ചു.
ഡോ. സനാതനന്റെ സനായിയ്യയിലെ ഓഫിസിലായിരുന്നു കുടിക്കാഴ്ച നടന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒമാൻ കൺട്രി മാനേജർ വരുൺ കഡേക്കറിനൊപ്പം എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓപറേറ്റേഴ്സ് ആയ കിംജി ഹൗസ് ഓഫ് ട്രാവലിന്റെ സീനിയർ ബിസിനസ്സ് ഡവലപ്മെന്റ് മാനേജർ മഹേഷ് വദ്‍വ, എയർപോർട്ട് സൂപ്പർവൈസർ എം. ഗോപകുമാർ എന്നിവരും പങ്കെടുത്തിരുന്നു.
സലാലയിലെ മലയാളികൾ നേരിടുന്ന യാത്രാദുരിതങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഏതാനും മാസങ്ങൾക്ക് മുൻപ് ലോക കേരളസഭാംഗങ്ങളായ പവിത്രൻ കാരായിയും ഹേമ ഗംഗാധരനും മുൻകൈയെടുത്ത് വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, എംപിമാർ എന്നിവർക്ക് ഇതുമായി യാത്രദുരിതവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും നൽകിയിരുന്നു.
Content Highlights: Air India Express is planning to restart the Salalah to Thiruvananthapuram flight service