

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ (നബിദിനം) ഭാഗമായി യുഎഇ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. റബീഉൽ അവ്വൽ 12-നാണ് ഇസ്ലാമിക ലോകം നബിദിനമായി ആചരിക്കുന്നത്. ഇതുപ്രാകരം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം. എങ്കിലും വാരാന്ത്യ അവധികളോട് ചേർത്ത് ജീവനക്കാർക്ക് ദീർഘിച്ച വിശ്രമം ലഭിക്കുന്ന രീതിയിലാണ് ഭൂരിഭാഗം രാജ്യങ്ങളും അവധികൾ ക്രമീകരിച്ചിരിക്കുന്നത്.
യുഎഇയിൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി നൽകിയിട്ടുള്ളത്. വാരാന്ത്യ അവധികളായ ശനി, ഞായർ ദിവസങ്ങൾക്കൊപ്പം വെള്ളിയാഴ്ച കൂടി ചേരുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഒമാനിലും കുവൈറ്റിലും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ ഉൾപ്പെടെ ഈ രാജ്യങ്ങളിലും മൂന്ന് ദിവസത്തെ ദീർഘിച്ച വാരാന്ത്യ അവധിയാണ് ലഭിക്കുക.
എന്നാൽ ബഹ്‌റൈനിൽ നബിദിനം വരുന്ന യഥാർത്ഥ ദിനമായ ഓഗസ്റ്റ് 25 ചൊവ്വാഴ്ച തന്നെയാണ് ഔദ്യോഗിക അവധിയായി നിശ്ചയിച്ചിരിക്കുന്നത്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നാല് രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക.
Content Highlights: Public holidays have been announced in four Gulf countries, including the UAE and Oman, in connection with Nabidinam celebrations. Authorities have declared official leave for residents marking the occasion.