
ദോഹ: രാജ്യത്ത് മൈനകളുടെ എണ്ണം കൂടുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവയെ കെണിയൊരുക്കി പിടികൂടാനുള്ള നടപടി സ്വീകരിച്ച് ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്‍റെ ഭാഗമായി മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചാണ് ഇവയെ പിടികൂടുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ ശാസ്ത്രീയവും ആസൂത്രിതവുമായ പദ്ധതികളിലൂടെയാണ് മൈന നിയന്ത്രണം അധികൃതർ നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യം മുതൽ ആദ്യ നാല് മാസങ്ങളിൽ 5936 മൈനകളെയാണ് പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഖത്തറിൽ 16 ഇടങ്ങളിലായി 150 ഓളം കൂടുകളാണ് മൈനകളെ പിടികൂടാൻ സ്ഥാപിച്ചത്. എന്നാൽ ഈ വർഷം 33 ഇടങ്ങളിലായി 540 കൂടുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മൈനകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇവിടങ്ങളിൽ കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇനി ഓരോ മാസത്തേയും കണക്ക് പരിശോധിച്ചാൽ ജനുവരിയിൽ സ്ഥാപിച്ച 434 കൂടുകളിൽ 1512 മൈനകളാണ് കുടുങ്ങിയത്. അത് ഫെബ്രുവരിയിലേക്ക് എത്തിയപ്പോൾ 350ഉം, മാർച്ചിൽ 1461ഉം ഏപ്രിലിൽ 1613ഉം ആയി വർധിക്കുകയാണ് ചെയ്തിരിക്കുന്നത്.
പിടികൂടിയ മൈനകൾക്കായി പ്രത്യേക കൂടുകളും തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പറന്നെത്തി ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. ഖത്തറിൽ മൈനകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രാദേശിക കാർഷിക മേഖലകൾക്കും, മറ്റ് പക്ഷികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൈനകളെ കൂട് വെച്ച് പിടികൂടാൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
Content Highlights:Qatar sets up nets to catch minnows