അബുദബി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് യുഎഇയിലെ ഇന്ത്യൻ സമൂഹം. അബുദബിയിൽ അഹ്ലൻ മോദിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദബിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. യുഎഇയിൽ പുതിയ ചരിത്രമെഴുതിയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
'ഭാരതം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു', എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ സന്ദർശനം കുടുംബത്തെ സന്ദർശിക്കുന്നത് പോലെയെന്നും വ്യക്തമാക്കി. ഭാരത് - യുഎഇ ദോസ്തി സിന്ദാബാദ് എന്ന മുദ്രാവാക്യവും പ്രധാനമന്ത്രി മുഴക്കി. ഇത് കൂടാതെ പ്രധാനമന്ത്രി ദക്ഷിണേന്ത്യൻ ഭാഷകളിൽ ആശംസയും നേർന്നു. മലയാളത്തിലടക്കം നാല് തെന്നിന്ത്യൻ ഭാഷകളിലും അദ്ദേഹം സംസാരിച്ചു.
കുടുംബാംഗങ്ങളെ കാണാൻ ജന്മനാടിന്റെ മധുരവുമായാണ് എത്തിയത്. തനിക്ക് കിട്ടുന്ന ആദരം എല്ലാ ഇന്ത്യക്കാർക്കുമുള്ളതാണ്. 10 വർഷത്തിനിടെ ഏഴാം തവണയാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. യുഎഇ പരമോന്നത ബഹുമതി സമ്മാനിച്ചു. തനിക്ക് ലഭിച്ച പുരസ്കാരം എല്ലാ ഭാരതീയർക്കും ഉള്ളതാണെന്നും ഇന്ത്യ-യുഎഇ ബന്ധം ദൃഢമെന്നും യുഎഇ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയെന്നും പുരസ്കാരം സ്വീകരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
അബുദബിയിലെ സായിദ് സ്റ്റേഡിയത്തിലാണ് അഹ്ലൻ മോദി നടക്കുന്നത്. നാളെ അബുദബിയില് ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിര് അദ്ദേഹം ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.
ക്ഷേത്രസമര്പ്പണ ചടങ്ങുകള്ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവര്ക്ക് മാത്രമായിരിക്കും നാളെ പ്രവേശനം അനുവദിക്കുക. എന്നാല് ഫെബ്രുവരി 18 മുതല് എല്ലാ വിഭാഗം ജനങ്ങള്ക്കും ക്ഷേത്രത്തില് പ്രവേശിക്കാനാകും. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്കാരവും ഉള്ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്മ്മാണം. മൂന്നാം തവണയും അധികാരത്തിലെത്തും. മൂന്നാമതും അധികാരത്തിലെത്തിയാൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. 2047ൽ ഇന്ത്യ വികസിത രാജ്യമാകും. ഇത് മോദിയുടെ ഗ്യാരന്റിയെന്നും ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി പറഞ്ഞു.