ഷാര്‍ജ: 13-ാമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി ഏഴിന് ആരംഭിക്കും. ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 12 ദിവസം വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി 18നാണ് അവസാനിക്കുക. അന്താരാഷ്ട്ര കലാകാരന്മാര്‍ സൂക്ഷ്മമായി രൂപകല്പന ചെയ്ത പതിനഞ്ചിലധികം അതിമനോഹരമായ ലൈറ്റ് ഷോകള്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കും. 12 പ്രധാന സ്ഥലങ്ങളിലായി 15-ലധികം അതിമനോഹരമായ ലൈറ്റ് ഷോകളാണ് അവതരിപ്പിക്കുക. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന ഷോകൾ രാത്രി 11 മണിക്കാണ് അവസാനിക്കുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അർദ്ധരാത്രി വരെ പ്രദർശനം ഉണ്ടാകും.
ലോകപ്രശസ്ത കലാകാരന്മാരാണ് വൈദ്യുത ദീപങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന കലാപരമായ പ്രദര്‍ശനങ്ങള്‍ തയ്യാറാക്കുക. ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, ബീഹ് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്, അൽ ദൈദ് ഫോർട്ട്, ഷാർജ മസ്ജിദ്, ഷെയ്ഖ് റാഷിദ് അൽ ഖാസിമി മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ റാഫിസ ഡാം എന്നിവിടങ്ങളിലാണ് ലൈറ്റ് ഷോകൾ നടക്കുന്നത്. കൂടാതെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഷാര്‍ജ പൊലീസ്, ജനറല്‍ സൂഖ്, അല്‍ ഹംരിയ, കല്‍ബ വാട്ടര്‍ഫ്രണ്ട് എന്നിവയാണിവിടങ്ങൾ കൂടി ഫെസ്റ്റിവലിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി സിറ്റി ഹാൾ കെട്ടിടത്തിന് മുന്നിലുള്ള ലൈറ്റ് വില്ലേജിൽ ഫെബ്രുവരി ഒന്ന് മുതൽ 55ലധികം ചെറുതും ഇടത്തരവുമായ ദേശീയ പദ്ധതികൾ പ്രദർശിപ്പിക്കും.
ഷാർജയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും ആഘോഷിക്കുന്ന പരിപാടിയാണ് ലൈറ്റ് ഫെസ്റ്റിവൽ. ലാൻഡ്‌മാർക്കുകളിൽ ലൈറ്റുകൾകൊണ്ട് വർണാഭമാക്കി മാറ്റും. എമിറേറ്റിന്റെ ഭൂതകാലവും വർത്തമാനവും ഭാവി അഭിലാഷങ്ങളും വ്യക്തമാക്കുന്ന ചലനാത്മകമായ ദൃശ്യ വിവരണങ്ങൾ ഒരുക്കും. ഈ ഉത്സവം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും വിളക്കായി നിലകൊള്ളുമെന്നും വ്യത്യസ്ത സംസ്കാരങ്ങളെയും നാഗരികതകളെയും ഒന്നിപ്പിക്കാൻ വെളിച്ചം ഉപയോഗിക്കുന്നുവെന്നും എസ്‌സിടിഡിഎ ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.
കല, സംസ്‌കാരം, പൈതൃകം, പുതുമ എന്നിവ സംയോജിപ്പിക്കാനും അതുവഴി വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും അനുഭവം വർധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് അൽ മിദ്ഫ കൂട്ടിച്ചേർത്തു.