അബുദബി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്ട്രേഷന് യുഎഇയില്‍ ആരംഭിച്ചു. അവ്ക്കാഫിന്റെ ഡിജിറ്റല്‍ ആപ്പ് വഴിയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ മാസം 21 വരെയാണ് രജിസ്ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം.
സീറ്റുകള്‍ പരിമിതമാണെന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണ്‍ മാസം മുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുളള നടപടികളാണ് സൗദി അറേബ്യയില്‍ പുരോഗമിക്കുന്നത്. മെയ് മാസത്തില്‍ തീര്‍ത്ഥാടകരുടെ ആദ്യസംഘം മക്കയില്‍ എത്തും.
അതേസമയം ഈ വർഷം 12 ലക്ഷം ഇന്ത്യക്കാർ ഉംറ നിർവഹിച്ചതായി സൗദി അറേബ്യൻ ഹജ്ജ്-ഉംറ കാര്യമന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയ പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 74 ശതമാനത്തിന്റെ വർധനയാണിത്. നേരിട്ടുള്ള വിമാന സർവീസ്, ചെലവ് കുറഞ്ഞ വിമാന സർവിസുകൾ, മൂന്ന് പുതിയ വിസ കേന്ദ്രങ്ങൾ തുറക്കൽ തുടങ്ങിയ നടപടികളിലൂടെ ഉംറ നിർവഹിക്കാനുള്ള സൗകര്യം വർധിപ്പിക്കുന്നതിന് ഇന്ത്യയും സൗദിയും നടപടി സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.