ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ തകർത്തെറിഞ്ഞ് ആഴ്സണൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഗണ്ണേഴ്സ് സംഘം ബ്ലൂസിനെ തകർത്തത്. ബെൻ വൈറ്റ്, കായ് ഹാവർട്സ് എന്നിവർ ഇരട്ട ഗോളുകൾ നേടി. ആഴ്സണലിനായി ലിയാൻഡ്രോ ട്രോസാർഡ് ഒരു ഗോളും നേടി.
നാലാം മിനിറ്റിലെ ലിയാൻഡ്രോയുടെ ഗോളോടെയാണ് മത്സരം ഉണർന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിൽക്കാനും ആഴ്സണലിന് സാധിച്ചു. രണ്ടാം പകുതിയിലാണ് ഗണ്ണേഴ്സ് സംഘം ഗോൾ മഴ പെയ്യിച്ചത്. 52, 70 മിനിറ്റുകളിൽ ബെൻ വൈറ്റ് ഗോളുകൾ നേടി. 57, 70 മിനിറ്റുകളിൽ കായ് ഹാവർട്സിന്റെ ഗോളുകൾ പിറന്നു.
വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയരാന്നും ആഴ്സണലിന് സാധിച്ചു. 34 മത്സരങ്ങളിൽ നിന്നാണ് ആഴ്സണലിന് 77 പോയിന്റുള്ളത്. 33 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി ലിവർപൂൾ രണ്ടാമതുണ്ട്. 32 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.