ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ; ക്രിസ്റ്റൽ പാലസ് കയ്യേറി നീലക്കടുവകൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശ വിജയവുമായി ചെൽസി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 91, 94 മിനിറ്റുകളിലാണ് ചെൽസിയുടെ വിജയഗോളുകൾ പിറന്നത്. ഇരട്ട ഗോളുകളുമായി കോണര് ഗാലഗർ ബ്ലൂസിന് വിജയമൊരുക്കി.
മത്സരത്തിന്റെ 30-ാം മിനിറ്റിൽ ചെൽസിയുടെ തട്ടകത്തിൽ ക്രിസ്റ്റൽ പാലസ് മുന്നിലെത്തി. ജെഫേര്സണ് ലെര്മയാണ് സന്ദർശകർക്കായി ഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്നുമുള്ള തകര്പ്പന് ഒരു ലോങ് റേഞ്ചറിലൂടെ ലെർമ ചെൽസിയുടെ വലകുലുക്കി. ആദ്യ പകുതി ഒരു ഗോളിന്റെ ലീഡിൽ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി.
നിർണായകമായ രണ്ടാം പകുതി തുടങ്ങിയതോടെ ചെൽസി ആദ്യ മറുപടി നൽകി. 47-ാം മിനിറ്റിൽ മാലോ ഗുസ്റ്റോ നല്കിയ പാസ് ഗാലഗര് ലക്ഷ്യത്തിലേക്ക് എത്തിച്ചു. അനുവദനീയമായ 90 മിനിറ്റും മത്സരം സമനിലയിൽ തുടർന്നു. അധിക സമയത്താണ് ചെൽസിയുടെ അത്ഭുത പ്രകടനം ഉണ്ടായത്.
91-ാം മിനിറ്റിൽ കോണര് ഗാലഗർ ലക്ഷ്യം കണ്ടു. ഇതോടെ ലീഡ് നേടി ചെൽസി വിജയം സ്വപ്നം കണ്ടു. 94-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഗോൾ പിറന്നതോടെ ചെൽസി ആധികാരികമായി മത്സരം സ്വന്തമാക്കി.