ചാമ്പ്യന്‍സ് ലീഗ്; യുണൈറ്റഡിന് തോല്‍വി, ആഴ്‌സണലിന് വിജയം, റയലും ബയേണും നോക്കൗട്ടില്‍

കോപ്പന്‍ഹേഗനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്‍റെ പരാജയം.
ചാമ്പ്യന്‍സ് ലീഗ്; യുണൈറ്റഡിന് തോല്‍വി, ആഴ്‌സണലിന് വിജയം, റയലും ബയേണും നോക്കൗട്ടില്‍

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഡെന്മാര്‍ക്ക് ക്ലബ്ബായ കോപ്പന്‍ ഹേഗനോടാണ് യുണൈറ്റഡ് തോല്‍വി വഴങ്ങിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ പരാജയം. ലീഗിലെ മറ്റുമത്സരങ്ങളില്‍ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും വിജയിച്ച് നോക്കൗട്ട് റൗണ്ടില്‍ കടന്നു. സെവിയ്യയെ തകർത്ത് ആഴ്സണല്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി.

കോപ്പന്‍ഹേഗനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. രണ്ടാം മിനിറ്റിലും 23-ാം മിനിറ്റിലും റാസ്മസ് ഹോയ്‌ലണ്ട് നേടിയ ഇരട്ടഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. എന്നാല്‍ 42-ാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതിന് ശേഷമാണ് യുണൈറ്റഡിന്റെ കൈകളില്‍ നിന്ന് കളി വഴുതിപ്പോയത്. യുണൈറ്റഡ് ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്തായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയ സംഭവം നടന്നത്. ഇതിനുശേഷം ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പേ തന്നെ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നു.

45-ാം മിനിറ്റില്‍ മുഹമ്മദ് എലിയൂനുസിയാണ് ആദ്യം കോപ്പന്‍ഹേഗന് വേണ്ടി ഗോള്‍ മടക്കിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഹാരി മഗ്വെയറിന്റെ ഹാന്‍ഡ്‌ബോളിന് കോപ്പന്‍ഹേഗന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ആന്ദ്രേ ഒനാനയെ മറികടന്ന് ഡിയോഗോ ഗോണ്‍കാല്‍വ്‌സ് ലക്ഷ്യം കണ്ടതോടെ കോപ്പന്‍ഹേഗന്‍ സമനില പിടിച്ചു.

രണ്ടാം പകുതിയില്‍ പത്ത് പേരുമായി ഇറങ്ങേണ്ടി വന്നെങ്കിലും യുണൈറ്റഡ് 69-ാം മിനിറ്റില്‍ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പെനാല്‍റ്റിയിലൂടെ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ഈ ലീഡ് അധികസമയം നിലനിര്‍ത്താന്‍ ടീമിന് കഴിഞ്ഞില്ല. 83-ാം മിനിറ്റില്‍ ലൂകാസ് രെറഗര്‍ കോപ്പന്‍ഹേഗന് സമനില നേടിക്കൊടുത്തു. 87-ാം മിനിറ്റില്‍ റൂണി ബര്‍ദ്ജി കോപ്പന്‍ഹേഗന്റെ വിജയഗോള്‍ നേടി. 17-കാരനായ താരമാണ് യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നും പരാജയപ്പെട്ട യുണൈറ്റഡിന് നോക്കൗട്ട് റൗണ്ടിലേക്ക് എത്തുക പ്രയാസമായിരിക്കും.

റയല്‍ മാഡ്രിഡ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബ്രാഗയെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഡ്രിഡിന്റെ വിജയം. ബ്രാഹിം ഡയസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരാണ് മാഡ്രിഡിന് വേണ്ടി ഗോളുകള്‍ നേടിയത്. ലീഗില്‍ മാഡ്രിഡിന്റെ നാലാം വിജയമാണിത്. ഇതോടെ രണ്ട് ഗ്രൂപ്പ് ഗെയിമുകള്‍ ശേഷിക്കെ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.

ഇംഗ്ലീഷ് സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നിന്റെ ഇരട്ട ഗോളിലാണ് ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം. ഗലാറ്റസരെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. സ്റ്റോപ്പേജ് ടൈമില്‍ സെഡ്രിക് ബകംബു തുര്‍ക്കിഷ് ക്ലബ്ബിന്റെ ആശ്വാസ ഗോള്‍ നേടി. ഇതോടെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ സ്ഥാനം ഉറപ്പിച്ചു. തന്റെ ആദ്യ നാല് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് ബയേണിന് വേണ്ടി കെയ്ന്‍ നേടുന്ന നാലാം ഗോളാണിത്. തന്റെ ആദ്യ 10 ലീഗ് മത്സരങ്ങളില്‍ 15 ഗോളുകള്‍ നേടുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗില്‍ 25 ഗോളുകള്‍ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരം കൂടിയാണ് അദ്ദേഹം.

മറ്റൊരു മത്സരത്തില്‍ സെവിയ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി. ലീഗ് കപ്പിലെയും പ്രീമിയര്‍ ലീഗിലെയും തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമാണ് ആഴ്‌സണലിന്റെ വിജയം. ലിയാന്‍ഡ്രോ ട്രോസാര്‍ഡിന്റെയും ബുകായോ സാക്കയുടെയും ഗോളുകള്‍ ആണ് ആഴ്‌സണലിന് നിര്‍ണായക വിജയം നേടിക്കൊടുത്തത്. നാല് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ആഴ്‌സണല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com