'ആ ആഗ്രഹമാണ് തന്നെ സൗദിയിലെത്തിച്ചത്'; മനസ്സ് തുറന്ന് നെയ്മര്‍

'ഇപ്പോഴാണെങ്കില്‍ ലോകോത്തര താരങ്ങള്‍ സൗദി പ്രോ ലീഗിലുണ്ട്'
'ആ ആഗ്രഹമാണ് തന്നെ സൗദിയിലെത്തിച്ചത്'; മനസ്സ് തുറന്ന് നെയ്മര്‍

പിഎസ്ജി വിട്ട് സൗദിയിലേക്ക് ചേക്കേറാനുള്ള കാരണം വെളിപ്പെടുത്തി സൂപ്പര്‍ താരം നെയ്മര്‍. ആഗോള തലത്തില്‍ കൂടുതല്‍ മികച്ച കളിക്കാരനാകണമെന്നുള്ള ആഗ്രഹമാണ് തന്നെ സൗദിയിലേക്കെത്തിച്ചതെന്നാണ് നെയ്മര്‍ പറയുന്നത്. പുതിയ വെല്ലുവിളികളും അവസരങ്ങളും തേടിയാണ് പക്വവും വിഭിന്നവുമായ തീരുമാനമെടുത്തതെന്നും അല്‍ ഹിലാല്‍ താരം വിശദീകരിച്ചു.

'യൂറോപ്പില്‍ ഞാന്‍ വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെലവഴിച്ച സമയം ആസ്വദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മികച്ച കളിക്കാരനായി ഉയരണമെന്ന ആഗ്രഹമാണ് എന്നെ സൗദിയിലേക്കെത്തിച്ചത്. പുതിയ സ്ഥലങ്ങളില്‍ പുതിയ വെല്ലുവിളികളും അവസരങ്ങളും ഉപയോഗിച്ച് എന്നെത്തന്നെ പരീക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുതിയ കായിക ചരിത്രം കുറിക്കാന്‍ സൗദി ഉചിതമായ ലീഗാണ്. ഇപ്പോഴാണെങ്കില്‍ ഊര്‍ജമുള്ള ലോകോത്തര താരങ്ങള്‍ സൗദി പ്രോ ലീഗിലുണ്ട്', നെയ്മര്‍ വിശദീകരിച്ചു.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ആറ് വര്‍ഷം നീണ്ട കരാറാണ് നെയ്മര്‍ അവസാനിപ്പിച്ചാണ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിലെത്തിയത്. താരത്തിന് ക്ലബ്ബ് ഒരുക്കിയ അത്യാഡംബര സൗകര്യങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പ്രതിവര്‍ഷം 100 മില്യണ്‍ യൂറോയാണ് (904 കോടി രൂപ) നെയ്മറിന് പ്രതിഫലം ലഭിക്കുക. ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാകുകയാണ് നെയ്മര്‍. ഇതിനുപുറമെയാണ് സൗദി അറേബ്യയില്‍ താരത്തിന് അത്യാഡംബര സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

2025 വരെയാണ് പിഎസ്ജിയില്‍ നെയ്മറിന് കരാറുണ്ടായിരുന്നത്. 2017ല്‍ ലോക ഫുട്ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു (2,019 കോടി രൂപ) അന്നത്തെ ട്രാന്‍സ്ഫര്‍. 173 മത്സരങ്ങളില്‍ പിഎസ്ജിക്കായി കളിച്ച നെയ്മര്‍ 118 ഗോളുകള്‍ നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com