

തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളി താരങ്ങൾക്ക് വൻ നേട്ടം. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു.
മികച്ച നടൻ
2016 - വിജയ് സേതുപതി (പുരിയാത്ത പുതിർ)
2017 - കാർത്തി (തീരൻ അധികാരം ഒന്ന്)
2018 - ധനുഷ് (വടചെന്നൈ)
2019 - പാർത്ഥിപൻ (ഒത്ത സെരുപ്പ് സൈസ് 7)
2020 - സൂര്യ (സൂരറൈ പോട്ര്)
2021 - ആര്യ (സർപ്പട്ട പരമ്പരൈ)
2022 - വിക്രം പ്രഭു (താനക്കാരൻ)

മികച്ച നടി
2016 - കീർത്തി സുരേഷ് (പാമ്പു സട്ടൈ)
2017 - നയൻതാര (അരം)
2018 - ജ്യോതിക (ചെക്ക ചിവന്ത വാനം)
2019 - മഞ്ജു വാര്യർ (അസുരൻ)
2020 - അപർണ ബാലമുരളി (സൂരറൈ പോട്ര്)
2021 - ലിജോ മോൾ (ജയ് ഭീം)
2022 - സായി പല്ലവി (ഗാർഗി)


നിരവധി മലയാളി താരങ്ങളും ഇത്തവണത്തെ തമിഴ് സ്റ്റേറ്റ് അവാർഡിൽ തിളങ്ങിയിട്ടുണ്ട്. 2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം മഗലിർ മട്ടും എന്ന സിനിമയ്ക്ക് ഉർവശി സ്വന്തമാക്കി. മികച്ച നടിമാരുടെ ലിസ്റ്റിൽ അഞ്ച് പേരും മലയാളികളാണ്. കീർത്തി സുരേഷ്, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ, നയൻതാര എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളികൾ. 2016 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വേലൈനു വന്തിട്ടാ വെള്ളക്കാരൻ എന്ന സിനിമയ്ക്ക് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. തായ് നിലം എന്ന സിനിമയിലെ 'ആഗായം മേലെ' എന്ന ഗാനത്തിന് 2020 ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി. മലയാളി താരം റഹ്മാൻ മികച്ച വില്ലൻ പുരസ്കാരത്തിന് അർഹനായി.
ലോകേഷ് കനകരാജ് (മാനഗരം), മാരി സെൽവരാജ് (പരിയേറും പെരുമാൾ), സുധ കൊങ്കര (സൂരറൈ പോട്രു), ടി.ജെ. ജ്ഞാനവേൽ (ജയ് ഭീം) എന്നിവർ മികച്ച സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടു. മാനഗരം, അറം, അസുരൻ, ജയ് ഭീം തുടങ്ങിയവയാണ് വിവിധ വർഷങ്ങളിലെ മികച്ച സിനിമകൾ.
ഫെബ്രുവരി 13-ന് ചെന്നൈ കലൈവാനർ അരംഗിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ്ണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.
Content Highlights: Tamil Nadu state award announced five malayali actress awarded with best actress