

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത സിനിമയായിരുന്നു രാമചന്ദ്ര ബോസ് ആന്റ് കോ. ലിസ്റ്റിൻ സ്റ്റീഫനൊപ്പം നിവിനും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായിരുന്നു.
2023 ഓഗസ്റ്റിൽ ഓണം റിലീസായ എത്തിയ ചിത്രം വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്.
വിനയ് ഫോർട്ട്, മമിത ബൈജു, വിജിലേഷ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സിദ്ദിഖ്, ആർഷ ചാന്ദ്‌നി ബൈജു തുടങ്ങിയ താരനിര ഉണ്ടായിട്ടും ചിത്രത്തിന് മികച്ച അഭിപ്രായം നേടാനായില്ല. സിനിമയുടെ അണിയറ പ്രവർത്തനങ്ങളും അത്ര സുഖകരമായ രീതിയിലല്ല മുന്നോട്ടു പോയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 22 കോടിയോളം ബജറ്റ് വന്ന ചിത്രത്തിന് അഞ്ച് കോടിയ്ക്ക് താഴെ മാത്രമാണ് കളക്ഷൻ നേടാനായത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഇപ്പോഴും ഒരു ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിയിട്ടില്ല.

സിനിമയിൽ ആദ്യം അഭിനയിക്കാൻ തീരുമാനിച്ച ശേഷം പിന്നീട് പിന്മാറിയ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ അജു വർഗീസ്. സർവ്വം മായ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിവിൻ പോളിയ്‌ക്കൊപ്പം പേളി മാണി ഷോയിൽ എത്തിയതായിരുന്നു അജു.
ആരെങ്കിലും ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ ഒഴിവാക്കിയ ചിത്രം, മറ്റാരെങ്കിലും ചെയ്യുകയും സൂപ്പർഹിറ്റായി മാറുകയും ചെയ്തിട്ടുണ്ടോ എന്നായിരുന്നു പേളിയുടെ ചോദ്യം. ഇതിന് മറുപടിയായാണ് രാമചന്ദ്ര ബോസ് ആന്റ് കോയയിലെ വിപരീത അനുഭവം അജു പങ്കുവെച്ചത്.
കേരള ക്രൈം ഫയൽസുമായി ഡേറ്റ് ക്ലാഷ് വന്നപ്പോഴാണ് ബോസ് ആന്റ് കോ ഒഴിവാക്കിയതെന്ന് അജു പറഞ്ഞു. കെസിഎഫ് ഒഴിവാക്കി ബോസ് ആന്റ് കോ ചെയ്യാൻ നിവിൻ നിർബന്ധിച്ചിട്ടും താൻ കേട്ടില്ല എന്നായിരുന്നു അജുവിന്റെ വാക്കുകൾ. ചെയ്തിരുന്നെങ്കിൽ എന്തായാനേ എന്നും അജു പൊട്ടിച്ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

'രാമചന്ദ്ര ബോസ് ആന്റ് കോ സിനിമയുടെ സമയത്ത് ഷൂട്ടിംഗ് ഡേറ്റ് മാറിക്കൊണ്ടിരിക്കുകയായിരുന്നു. നിവിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ട് കുറെ നാളായതുകൊണ്ട് എനിക്ക് അത് ചെയ്യണമെന്നുണ്ടായിരുന്നു. ആ സമയത്ത് കെസിഎഫ് (കേരള ക്രൈം ഫയൽസ്) സീരിസുമായി ക്ലാഷ് വന്നു. ആ സമയത്ത് നിവിൻ എന്നോട് 'നീ കെസിഎഫ് ചെയ്യേണ്ട, ബോസ് ആന്റ് കോ ചെയ്യൂ എന്ന്' പറയുമായിരുന്നു. അത് എങ്ങാനും ഞാൻ കേട്ടിരുന്നെങ്കിൽ…' അജു വർഗീസ് പറഞ്ഞു. ഇതെല്ലാം പബ്ലിഷ് ചെയ്യാമല്ലോ എന്ന് പിന്നാലെ പേളി മാണി ചോദിക്കുന്നുണ്ട്. പിന്നെന്താ..അതൊന്നും കുഴപ്പമില്ല എന്നാണ് നിവിനും അജുവും ഇതിന് മറുപടിയായി പറയുന്നത്.
Content Highlights: Aju Varghese reveals why he got out of Nivin Pauly's Boss and Co movie