

സ്ട്രേഞ്ചർ തിങ്‌സ് സീരീസിന്റെ ചിത്രീകരണത്തിനിടയിൽ സഹതാരം ഡേവിഡ് ഹാർബറിനെതിരെ ബുള്ളീങ്ങിനും ഉപദ്രവത്തിനും നിയമനടപടി സ്വീകരിച്ച് നടി മില്ലി ബോബി ബ്രൗൺ. അവസാന സീസണിന്റെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെയാണ് ഈ സംഭവം. നടിയുടെ പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നുണ്ട്.
പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം പരാതിയിൽ ലൈംഗീക അതിക്രമം നടന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. സ്‌ട്രേഞ്ചർ തിങ്‌സിൽ ഒരു പരീക്ഷണ ശാലയിൽ നിന്ന് ഒളിച്ചോടിയ അത്ഭുത ശക്തിയുള്ള ഒരു കുട്ടിയുടെ വേഷത്തിലാണ് മില്ലി ബോബി ബ്രൗൺ അഭിനയിച്ചത്. അടുത്തിടെ പുറത്തു വന്ന സീരീസിന്റെ ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തിരുന്നു. 8 എപ്പിസോഡുകളടങ്ങിയ അഞ്ചാം സീസൺ മൂന്ന് ഭാഗങ്ങളായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വോളിയം 1 നവംബർ 26നും, വോളിയം 2 ക്രിസ്മസിനും, അവസാന എപ്പിസോഡ് പുതുവർഷത്തലേന്നും റിലീസ് ചെയ്യാനാണ് തീരുമാനം.
യുകെയിലും കാനഡയിലുമാണ് സീരീസ് തിയേറ്ററിൽ എത്തുന്നതെന്നാണ് വിവരം. ഇന്ത്യയിൽ റിലീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 1980 കളിലെ ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടർന്ന് നാലാം സീസണിൽ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്.
ടെലിവിഷൻ പുരസ്കാരങ്ങളിൽ ഏറ്റവും ജനപ്രിയ അവാർഡ് ഷോ ആയ എമ്മീസ് 2022ലും 'സ്ട്രേഞ്ചർ തിങ്ങ്സ്' ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷൻ പട്ടികൽ സീരീസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: stranger things star millie bobby brown takes action against co star