
തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ഇരുവരെയും ഒരു ഫ്രെയിമിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനത്തിൽ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരെത്തെ എത്തിയിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുകയാണ് കമൽ ഹാസൻ. ഇരുവരും ഒന്നിച്ച് അഭിനയിക്കുമെന്ന് നടൻ പറഞ്ഞു. SIIMA അവാർഡ് ദാന ചടങ്ങിലാണ് നടന്റെ പ്രതികരണം.
ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി ആയാണ് കമൽ ഇക്കാര്യം പറയുന്നത്. 'വളരെ വർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കാൻ പോകുകയാണ്. വാണിജ്യ പരമായി ഇതൊരു അത്ഭുതമായിരിക്കാം. വലിയ സംഭവം ആണോ എന്നൊന്നും പറയാൻ ആവില്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ ഞങ്ങൾ സന്തുഷ്ടരാണ്.
എനിക്ക് ഇത് മറ്റൊരു അവസരമാണ്. ഞങ്ങൾ പരസ്പരം മത്സരിക്കുമെന്ന് നിങ്ങൾ കരുതിയേക്കാം, പക്ഷേ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ഒരു അവസരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. അതല്ലാതെ, മറ്റൊന്നില്ല. ഇത്തവണ ഞങ്ങൾ ഒന്നിക്കും. പരസ്പരം സിനിമകൾ നിർമ്മിക്കാൻ ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു,' കമൽ ഹാസൻ പറഞ്ഞു.
രജനികാന്തിനൊപ്പവും കമൽ ഹാസനൊപ്പവും സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി കൂലിയും കമൽ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയുമാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയമായി മാറിയിരുന്നു. കൂലിയാണ് ലോകേഷ് കനകരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അതേസമയം, 46 വർഷങ്ങൾക്ക് ശേഷമാണ് രജനിയും കമലും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. 1979 ൽ പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചെത്തിയത്.
Content Highlights: Rajinikanth and Kamal Haasan are coming together again after 46 years