
ലാൽ സലാമിൽ രജനികാന്ത് 25 മിനിറ്റ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നതെന്ന് നടൻ വിഷ്ണു വിശാൽ. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ കഥാപാത്രം ഒരു മണിക്കൂറിൽ അധികം സിനിമയിൽ പ്രത്യക്ഷപ്പെടുകയും അത് വഴി തന്റെ റോൾ ഒരു സപ്പോർട്ടിങ് കഥാപാത്രമായി മാറിയെന്നും വിഷ്ണു വിശാൽ പറഞ്ഞു. ആ സിനിമയിൽ രജനി സാറിനെ എല്ലാവർക്കും ഇഷ്ടമാകുമെന്ന് കരുതിയെങ്കിലും അത് സിനിമയെ വലിയ പരാജയത്തിലേക്ക് തള്ളിവിട്ടെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു വിശാൽ പറഞ്ഞു.
'ലാൽ സലാം ആദ്യം ഞാൻ നായകനായി പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ ആയിരുന്നു. രജനി സാർ ആദ്യം 25 മിനിറ്റ് മാത്രമായിരുന്നു സിനിമയിൽ ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ പിന്നീട് അത് മാറി. ചിലപ്പോൾ അതായിരിക്കും സിനിമയുടെ വിധി മാറ്റിയത്. രജനി സാറിന്റെ ആരാധകർ എന്ന നിലയിൽ അദ്ദേഹം സിനിമയിൽ ഒരു മണിക്കൂറോളം നേരം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ സന്തോഷിച്ചു. രജനി സാറിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ നിർഭാഗ്യവശാൽ അത് സിനിമയുടെ വലിയ ബോക്സ് ഓഫീസ് പരാജയത്തിന് കാരണമായി', വിഷ്ണു വിശാൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ കോളിവുഡിലെ ആദ്യ വമ്പൻ റിലീസായിരുന്നു ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലെത്തിയ ലാൽ സലാം. വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തിൽ എത്തിയ സിനിമയിൽ രജനികാന്തും ഒരു എക്സറ്റൻഡഡ് കാമിയോ വേഷത്തിലെത്തിയിരുന്നു. 2024 ഫെബ്രുവരിയിലായിരുന്നു സ്പോർട്സ് ഡ്രാമ വിഭാഗത്തിലുള്ള ലാൽസലാം തിയേറ്ററുകളിലെത്തിയത്. വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത സിനിമ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ബിഗ് ബജറ്റിലെത്തിയ സിനിമ മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്.
Content Highlights: Vishnu Vishal talks about Rajini and lal salaam failure