
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാനായി വിജയ് വാങ്ങിയ പ്രതിഫലത്തിനെക്കുറിച്ചുള്ള വാർത്തയാണ് ചർച്ചയാകുന്നത്.
ജനനായകനിൽ 275 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നാണ് ബിസിനസ് ടുഡേ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സിനിമയുടെ ലാഭവിഹിതം ഉൾപ്പെടാതെ മുൻകൂറായി നൽകിയ പ്രതിഫലമാണിതെന്നാണ് റിപ്പോർട്ട്. വിജയ്‌യുടെ മുൻ ചിത്രമായ ദി ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ജനനായകന്റെ ആദ്യ ടീസർ വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്.
ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ ജനനായകൻ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്.
ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
Content Highlights: Vijay gets record remuneration for Jana Nayagan