നിലപാടിൽ ഉറച്ചു നിൽക്കുന്നു, പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല; മാനനഷ്ടക്കേസിനോട് പ്രതികരിച്ച് സാന്ദ്ര തോമസ്

രണ്ട് മാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് സംസാരിച്ചത്

dot image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സ്‌ക്യൂട്ടീവ് യൂണിയന്‍ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.

'നിലപാടിൽ ഉറച്ചു നിൽക്കുന്നു ! പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല , കേസിനെ നിയമപരമായി നേരിടും . വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല, കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും', സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രണ്ട് മാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് സംസാരിച്ചത്. മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലതും കട്ടെടുക്കുന്നവരാണെന്നും അവരുടെ ആവശ്യം സിനിമയ്ക്കില്ലെന്നും 'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ല. നിലവിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണ്. അവരുടെ പേര് അങ്ങനെ മാറ്റേണ്ടതാണ്. കാരണം അവര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങ് അല്ല ചെയ്യുന്നത്. മാത്രമല്ല, അവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവുമില്ല. ഇനി ഇതിന്‍റെ പേരില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നെ പഞ്ഞിക്കിടാന്‍ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ്.

എന്റെ പടത്തിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് പലരും ഇന്ന് പൈസാക്കാരാണ്. പലരോടും എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്, ചേട്ടാ കട്ടെടുത്തോളൂ പക്ഷെ എനിക്ക് മനസിലാകാത്ത രീതിയില്‍ കട്ടെടുക്കൂ എന്ന്. കട്ടെടുക്കുന്നത് അറിഞ്ഞാല്‍ നമ്മള്‍ ചോദിക്കുമല്ലോ. ഇനി, പ്രൊഡക്ഷന്‍ കണ്‍ട്രോളരെ ഒഴിവാക്കണമെങ്കിലോ അതും നടക്കില്ല. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാക്കള്‍ക്കില്ല. അപ്പോഴേക്കും ഫെഫക് വാളെടുത്തുവരും,' എന്നായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോള്‍ കേസിലേക്ക് നയിച്ചിരിക്കുന്നത്.

Content Highlights: sandra thomas reply to case filed by production controllers

dot image
To advertise here,contact us
dot image