മാപ്പു പറയാൻ ഉദ്ദേശമില്ല; തഗ് ലൈഫ് റിലീസിനായി ഹൈക്കോടതിയെ സമീപിച്ച് കമൽ ഹാസൻ

മാപ്പു പറയാൻ കമൽ ഹാസൻ വിസമ്മതിച്ചതോടെയാണ് തഗ് ലൈഫ് പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിച്ചിരിക്കുന്നത്

dot image

കന്നഡ ഭാഷാ വിവാദത്തില്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയതോടെ കര്‍ണാടകയില്‍ 'തഗ് ലൈഫ്' സിനിമയുടെ പ്രദര്‍ശനം വിലക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ അണിയറപ്രവത്തകർ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. സിനിമ നിരോധിച്ച കര്‍ണാടക ഫിലിം ചേംബര്‍ നടപടി നിയമ വിരുദ്ധമാണന്നാരോപിച്ചാണ് സിനിമയുടെ സഹനിര്‍മാതാക്കളായ കമല്‍ഹാസന്റെ നിര്‍മാണക്കമ്പനി രാജ്കമല്‍ പ്രൊഡക്ഷന്‍സ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തഗ്ഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ താരം നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു' എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.

തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് കന്നഡ സംഘടനകള്‍ ഉയര്‍ത്തുന്നത്. എന്നാൽ മാപ്പു പറയാൻ കമൽ ഹാസൻ വിസമ്മതിച്ചതോടെയാണ് തഗ് ലൈഫ് പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കമല്‍ഹാസനും മണിരത്നവും ഒന്നിച്ചുള്ള സിനിമ തിയറ്ററുകളിലെത്തുന്നത്. തൃഷ, സിമ്പു, ജോജു ജോര്‍ജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ജൂൺ അഞ്ചിനാണ് സിനിമയുടെ ആഗോള റിലീസ്.

Content Highlights: Kamal Haasan approaches High Court for release of Thug Life

dot image
To advertise here,contact us
dot image