
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയ നടനാണ് വിനയ് ഫോർട്ട്. റോൾ മോഡൽ, മാലിക് എന്നീ സിനിമകളില്‍ ഫഹദ് ഫാസിലിനൊപ്പം ശ്രദ്ധേയമായ വേഷങ്ങളില്‍ വിനയ് ഫോര്‍ട്ടും എത്തിയിരുന്നു. ഫഹദിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്നെല്ലാം തന്നെ പലരും വിളിക്കാറുണ്ടെന്നും എന്നാൽ ആർക്കും നമ്പർ കൊടുക്കില്ലെന്നും പറയുകയാണ് വിനയ്. ഫഹദ് തന്നിലുള്ള വിശ്വാസം കൊണ്ടാണ് നമ്പർ നൽകിയതെന്നും അതുകൊണ്ട് തന്നെ വിളിക്കുന്നവരോട് അദ്ദേഹത്തിന്റെ നമ്പർ തരാൻ കഴിയില്ലെന്ന് പറയാറുണ്ടെന്നും വിനയ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഫഹദിന് സ്‍മാർട്ട് ഫോണില്ല, എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ പേഴ്‌സണൽ കാര്യമാണ്. പിന്നെ ഇപ്പോൾ ഫഹദിന്റെ പുറകെ ആളുകൾ നടക്കുന്ന സമയമാണ്. അദ്ദേഹം എവിടെയുണ്ടെന്ന് തപ്പി ആളുകൾ വരുന്നുണ്ട്. ഞാൻ ബോംബെ ഫിലിം സ്കൂളിലാണല്ലോ പഠിച്ചത്. അവിടുന്ന് ബോളിവുഡിൽ നിന്നൊക്കെ അദ്ദേഹത്തെ അന്വേഷിച്ച് എന്നെ വിളിക്കാറുണ്ട്.
ഫഹദിന്റെ നമ്പർ കിട്ടുമോ എന്ന് ചോദിച്ചാണ് വിളിക്കാറുള്ളത്. പിന്നെ അദ്ദേഹത്തെ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. ആ തരത്തിലാണ് ഫഹദ് ഫാസിൽ എന്ന നടൻ ഇപ്പോൾ ഇൻഡസ്ട്രിയിൽ പ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഞാൻ എന്നെ വിളിക്കുന്നവരോട് അദ്ദേഹത്തിന്റെ നമ്പർ ചോദിക്കരുതെന്ന് പറയാറുണ്ട്. എന്റെ കയ്യിൽ ഫഹദിന്റെ പേഴ്‌സണൽ നമ്പർ ഉണ്ട്. പക്ഷെ ഞാൻ അത് ആർക്കും കൊടുക്കില്ല. കാരണം അദ്ദേഹം എനിക്ക് അത് തന്നത് എന്നോടുള്ള വിശ്വാസം കൊണ്ടല്ലേ. അപ്പോൾ ഞാൻ അത് ആർക്കും ഷെയർ ചെയ്യാൻ പാടില്ലല്ലോ,' വിനയ് ഫോർട്ട് പറഞ്ഞു.
Content Highlights: Vinay Forrt says he gets calls from Bollywood asking for Malayalam actor's number