പ്രതിമാസം 40 ലക്ഷം ജീവനാംശം വേണമെന്ന് ആർതി രവി; നടൻ രവി മോഹന്റെ വിവാഹമോചന കേസ് കൂടുതൽ സങ്കീർണ്ണതയിലേക്കോ?

കേസുമായി ബന്ധപ്പെട്ട അടുത്ത വാദം കേൾക്കൽ ജൂൺ 12 ന് നടക്കുമെന്നും രവി മോഹൻ അതിന് മുൻപ് തന്റെ മറുപടി കോടതിയെ അറിയണമെന്നുമാണ് റിപ്പോർട്ട്

dot image

രവി മോഹനും ആർതി രവിയുടെയും വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട നടപടികൾ ചെന്നൈ കുടുംബ ക്ഷേമ കോടതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജയം രവി വിവാഹമോചന ഹർജി ഫയൽ ചെയ്തത്. അതേസമയം വിവാഹമോചന കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. വിവാഹമോചനത്തിനുശേഷം തനിക്കു വരുന്ന സാമ്പത്തിക സഹായങ്ങൾക്കും മറ്റുമായി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന എതിർഹർജി ആർതി രവി ഫയൽ ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേസുമായി ബന്ധപ്പെട്ട അടുത്ത വാദം കേൾക്കൽ ജൂൺ 12 ന് നടക്കുമെന്നും രവി മോഹൻ അതിന് മുൻപ് തന്റെ മറുപടി കോടതിയെ അറിയണമെന്നുമാണ് റിപ്പോർട്ട്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിനു താൽപര്യം കാട്ടിയില്ല. സിറ്റിങ്ങിൽ പങ്കെടുത്തതുമില്ല. ഇതോടെയാണു മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി അധികൃതർ കോടതിയെ അറിയിച്ചത്. തുടർന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വീഡിയോ കോൺഫറൻസിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. ഫെബ്രുവരി 15നായിരുന്നു ഇതിനു മുമ്പ് കോടതി ഈ കേസിൽ വാദം കൂടിയത്.

നേരത്തെ ഒരു വിവാഹച്ചടങ്ങിൽ രവി മോഹനും പാർട്ണർ ആയ കെനിഷയും ഒരുമിച്ചെത്തിയിരുന്നു. ആർതിയുമായി രവി മോഹന്‍ വേര്‍പിരിയാന്‍ കാരണം കെനിഷയുമായുള്ള ബന്ധമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇത് നടന്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റുമായി ആർതി രവിയും രംഗത്തെത്തി. 'എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ആർതി കുറിപ്പ് പങ്കുവെച്ചത്. വേര്‍പിരിയുകയാണെന്ന് തീരുമാനിച്ചശേഷം രവി മോഹന്‍ മക്കളുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ലെന്നും രവിയില്‍ നിന്ന് സാമ്പത്തികമോ വൈകാരികമോ ആയ പിന്തുണയില്ലാതെയാണ് രണ്ട് ആണ്‍മക്കളേയും വളര്‍ത്തുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആർതി പറഞ്ഞത്.

ഇതിന് മറുപടി നൽകികൊണ്ട് രവി മോഹനും രംഗത്തെത്തി. മക്കളുമായി ഒരു പ്രശ്നവുമില്ലെന്നും കുടുംബം തകർത്തത് മുൻ ഭാര്യയും അവരുടെ മാതാപിതാക്കളുമാണെന്നാണ് രവി മോഹൻ പങ്കുവെച്ചത്. മാതാപിതാക്കളെപോലും സഹായിക്കാൻ കഴിയാതെ തന്നെ ട്രാപ്പിലാക്കി സമ്പാദ്യം മുഴുവൻ ആരതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ കുടുക്കുകയും ചെയ്തു എന്ന് രവി മോഹൻ കുറിച്ചു. വർഷങ്ങളായി തന്നെ പിന്നിൽ നിന്ന് കുത്തുകയായിരുന്നവർ, ഇപ്പോൾ മുന്നിൽ നിന്ന് നേരെ നെഞ്ചിലേക്ക് കുത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട് എന്നും നടൻ കുറിച്ചു. ഈ വിഷയത്തിൽ ആദ്യമായും അവസാനമായും തനിക്ക് പറയാനുള്ളത് ഇതാണെന്നും തന്നെ ജീവിക്കാൻ അനുവദിക്കണം എന്നുമുള്ള അഭ്യർഥനയോടെയാണ് പത്രക്കുറിപ്പ് പങ്കുവച്ചത്.

Content Highlights: Aarti Ravi demands 40 lakh alimony per month from Ravi Mohan in divorce case

dot image
To advertise here,contact us
dot image