ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന പാകിസ്താന്‍ ടീമില്‍ വീണ്ടും പ്രതിസന്ധിയെന്ന് സൂചന. സഹതാരം അസം ഖാനെ ബോഡി ഷെയ്മിംഗ് നടത്തിയ ബാബര്‍ അസമിനെതിരെ രംഗതെത്തിയിരിക്കുകയാണ് ആരാധകര്‍. ടീമിന്റെ പരിശീലനത്തിനിടെ സഹതാരം അസം ഖാനെ ബാബര്‍ പരിഹസിച്ചെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
കഴിഞ്ഞ ദിവസം അസം ഖാനെതിരെ പ്രതിഷേധവുമായി പാകിസ്താൻ ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഞ്ച് പന്ത് മാത്രം നേരിട്ട താരം റൺസൊന്നും എടുക്കാതെ പുറത്തായിരുന്നു. വിക്കറ്റ് കീപ്പിംഗിനിടെ ചില അനായാസ അവസരങ്ങൾ താരം നഷ്ടപ്പെടുത്തി. പാകിസ്താൻ മുൻ താരം മൊയീൻ ഖാന്റെ മകനാണ് അസം ഖാൻ. മോശം പ്രകടനം നടത്തുന്ന താരത്തെ മുൻ താരത്തിന്റെ മകനെന്ന പരിഗണനയിലാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്ന് ആരാധകർ പറയുന്നു. ഇങ്ങനെയായാൽ ലോകകപ്പ് കളിക്കാൻ എന്തിനാണ് പോകുന്നതെന്നും ആരാധകർ ചോദിച്ചു.
ട്വന്റി 20 ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം ജൂൺ ആറിന് അമേരിക്കയ്ക്കെതിരെയാണ്. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ നേരിടും. കാനഡയും യു എസുമാണ് ഗ്രൂപ്പിൽ ബാബർ അസമിന്റെയും സംഘത്തിന്റെയും മറ്റ് എതിരാളികൾ. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിസ്റ്റുകളായിരുന്ന പാകിസ്താൻ ഇത്തവണ കിരീടനേട്ടത്തിനാണ് കളത്തിലിറങ്ങുന്നത്.