ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ആരെന്ന് സൂചന നൽകി രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിന് ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺ ആണ് ഓപ്പണിംഗ് ഇറങ്ങിയത്. യശസ്വി ജയ്സ്വാളിന് അവസരം ലഭിച്ചില്ല. വിരാട് കോഹ്ലി കഴിഞ്ഞ ദിവസമാണ് ടീമിനൊപ്പം ചേർന്നതെന്നും വിശ്രമം ആവശ്യമെന്നും ടോസിന് മുമ്പായി രോഹിത് ശർമ്മ പറഞ്ഞിരുന്നു. ഇതോടെയാണ് ഓപ്പണിംഗ് സഖ്യത്തെക്കുറിച്ച് ചോദ്യമുയർന്നത്.
ട്വന്റി 20 ലോകകപ്പിൽ ജയ്സ്വാൾ ഓപ്പണർ ആകില്ലെന്നാണോ പരിശീലന മത്സരം സൂചന നൽകുന്നതെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ നേരിട്ട ചോദ്യം. ഇതിന് നേരിട്ടുള്ള മറുപടി രോഹിത് ഒഴിവാക്കി. എങ്കിലും കാര്യങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് താരം സൂചിപ്പിച്ചു. ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത് പരിശീലന മത്സരത്തിൽ ലഭിച്ചു. ടോസിന്റെ സമയത്ത് പറഞ്ഞതുപോലെ അമേരിക്കൻ ഗ്രൗണ്ടുകളിലെ സാഹചര്യം അറിയേണ്ടതുണ്ട്. അതിനനുസരിച്ച് കളിക്കേണ്ടതുണ്ടെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.
റിഷഭ് പന്തിനെ മൂന്നാമത് ഇറക്കിയത് താരത്തിന് ഒരവസരം നൽകാൻ വേണ്ടി മാത്രമാണ്. ബൗളർമാർ കൂടി നന്നായി കളിച്ചതോടെ എല്ലാ കാര്യങ്ങളിലും സന്തോഷമായി. മികച്ച രീതിയിൽ പന്തെറിയാൻ കഴിയുമെന്ന് അർഷ്ദീപ് സിംഗ് തെളിയിച്ചു. മികച്ച 15 താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. ഓരോ മത്സരത്തിലെയും സാഹചര്യങ്ങൾക്ക് അനുസരിച്ച് ഏറ്റവും മികച്ച ടീമിനെ ഇറക്കുമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.