മുംബൈ: ഐപിഎല്ലിൽ മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിനെയും നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയെയും വിമർശിച്ച് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ. മുംബൈ ഇന്ത്യൻസിന്റെ കഥ അവസാനിച്ചെന്ന് പഠാൻ പ്രതികരിച്ചു. ഈ ടീം കടലാസിൽ കരുത്തരാണ്. എന്നാൽ കരുത്തരുടെ ടീമിനെ ഒന്നിച്ചുചേർക്കാൻ ആർക്കും കഴിയുന്നില്ലെന്ന് പഠാൻ പ്രതികരിച്ചു.
ഹാർദ്ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള ചോദ്യങ്ങൾ കൃത്യമാണ്. അഞ്ചിന് 57 എന്ന് കൊൽക്കത്ത ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞു. അപ്പോൾ നമൻ ധിറിന് പന്ത് നൽകുന്നു. ഒരു ടീം തകർച്ച നേരിടുമ്പോൾ പ്രധാന ബൗളർമാർക്കാണ് പന്ത് നൽകേണ്ടത്. പകരം മുംബൈ ഒരു ആറാം ബൗളർക്ക് മൂന്ന് ഓവറുകൾ നൽകുന്നു. ഇതിന്റെ ഫലമായി മനീഷ് പാണ്ഡെയും വെങ്കിടേഷ് അയ്യരും മികച്ച ബാറ്റിംഗ് നടത്തിയെന്ന് ഇർഫാൻ പഠാൻ പറഞ്ഞു.
150ന് താഴെ നിൽക്കേണ്ട സ്കോർ 170ലേക്ക് ഉയർന്നു. മത്സരത്തിൽ ഇംപാക്ട് സൃഷ്ടിക്കുന്നതിൽ ഒരു നായകന് നിർണായക റോളുണ്ട്. മുംബൈ ഇന്ത്യൻസിൽ ഒത്തൊരുമയില്ല. മാനേജ്മെന്റ് ഇക്കാര്യം പരിഗണിക്കണം. ക്യാപ്റ്റനെ ബഹുമാനിക്കാൻ താരങ്ങൾ തയ്യാറാകണം. മുംബൈ ടീം കളിക്കാനിറങ്ങുമ്പോൾ ഫീൽഡിൽ ഒരിക്കലും അത് കണ്ടിട്ടില്ലെന്നും പഠാൻ വ്യക്തമാക്കി.