മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിന്റെ കലാശപ്പോരിന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ട്. ബിസിസിഐ ഒഫീഷ്യലുകളെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മെയ് 26നാകും ഫൈനൽ മത്സരം നടക്കുക. രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്നും സൂചനയുണ്ട്.
ഒന്നാം ക്വാളിഫയറും എലിമിനേറ്റർ മത്സരത്തിനുമാണ് അഹമ്മദാബാദ് വേദിയാകുക. രണ്ടാം ക്വാളിഫയർ മത്സരം മുംബൈയിലാണ് നടക്കുക. നിലവിലത്തെ ചാമ്പ്യന് ഫൈനൽ വേദി അനുവദിക്കാനാണ് ബിസിസിഐ തീരുമാനം. മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഐപിഎല്ലായി കരുതുന്നതിനാൽ ഇതിഹാസ താരത്തോടുള്ള ആദരവും വേദി നിർണയത്തിന് പിന്നിലുണ്ട്.
അതിനിടെ ഐപിഎല്ലിന്റെ മുഴുവൻ മത്സരക്രമങ്ങളും പുറത്തുവിടാൻ ബിസിസിഐ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധമില്ലാത്ത വിധമാണ് മത്സരങ്ങൾ ക്രമീകരിക്കുന്നത്.