വെല്ലിംങ്ടൺ: ന്യൂസിലാൻഡിനെതിരായ ഒന്നാം ട്വന്റി 20യിൽ ഓസ്ട്രേലിയയ്ക്ക് ആവേശ വിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ കിവീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡേവോൺ കോൺവേയുടെയും രച്ചിൻ രവീന്ദ്രയുടെയും തകർപ്പൻ ബാറ്റിംഗ് ന്യൂസിലാൻഡിന് മികച്ച സ്കോർ നേടിക്കൊടുത്തു. കോൺവേ 63 റൺസെടുത്തപ്പോൾ രച്ചിൻ 68 റൺസെടുത്തു. ഓപ്പണിംഗിൽ ഫിൻ അലൻ 32 റൺസ് സംഭാവന ചെയ്തു. പുറത്താകാതെ ഗ്ലെൻ ഫിലിപ്സിന്റെ 19ഉം മാർക് ചാമ്പാന്റെ 18ഉം റൺസ് കൂടി ആയപ്പോൾ കിവീസ് മികച്ച സ്കോറിലേക്ക് എത്തി.
മറുപടി പറഞ്ഞ ഓസ്ട്രേലിയൻ നിരയും നന്നായി കളിച്ചു. ട്രാവിസ് ഹെഡ്ഡ് 24, ഡേവിഡ് വാർണർ 32, ഗ്ലെൻ മാക്‌സ്‌വെല്‍ 25, ജോഷ് ഇംഗ്ലീസ് 20, ടിം ഡേവിഡ് പുറത്താകാതെ 31 എന്നിങ്ങനെ റൺസ് അടിച്ചുകൂട്ടി. എങ്കിലും പുറത്താകാതെ 72 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്.