രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ മൂന്നിന് 93 റൺസെന്ന നിലയിലാണ് ഇന്ത്യ. നായകൻ രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പാട്ടിദാർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മാർക് വുഡ് രണ്ടും ജെയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റുമെടുത്തു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്സ്വാൾ 10 റൺസെടുത്തും ശുഭ്മാൻ ഗിൽ റൺസെടുക്കാതെയും പുറത്തായി. ഇരുവരുടെയും വിക്കറ്റ് മാർക് വുഡിനാണ്. അഞ്ച് റൺസെടുത്ത രജത് പാട്ടിദാറിനെ ജെയിംസ് ആൻഡേഴ്സണും പുറത്താക്കി.
ഒരു ഘട്ടത്തിൽ ഇന്ത്യ മൂന്നിന് 33 എന്ന് തകർന്നു. രോഹിതിന് കൂട്ടായി രവീന്ദ്ര ജഡേജ എത്തിയതോടെയാണ് ഇന്ത്യൻ സ്കോർ മുന്നോട്ട് നീങ്ങിയത്. നാലാം വിക്കറ്റിൽ ഇരുവരും 60 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. രോഹിത് ശർമ്മ 52 റൺസുമായും രവീന്ദ്ര ജഡേജ 24 റൺസുമായും ക്രീസിലുണ്ട്.