എണ്ണവില 103 ഡോളർ ആയി; ഹോര്‍മുസിലെ യുഎസ് നാവിക ഉപരോധം ആശങ്കയാകുന്നു

ലോകത്തെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കം ആഗോള ഊര്‍ജ വിതരണത്തെ സങ്കീര്‍ണമാക്കുന്നു

എണ്ണവില 103 ഡോളർ ആയി; ഹോര്‍മുസിലെ യുഎസ് നാവിക ഉപരോധം ആശങ്കയാകുന്നു
dot image

ഇറാനെതിരെ അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡിന്റെ വില എട്ട് ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 103 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച വില 111 ഡോളര്‍ കടന്നിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ വില വീണ്ടും 100 ഡോളര്‍ എന്ന പരിധിക്ക് മുകളിലെത്തിയിരിക്കുകയാണ്.

crude oil

യുഎസും ഇറാനും തമ്മില്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകളുടെ സഞ്ചാരം തടയാന്‍ യുഎസ് നാവികസേനയോട് ട്രംപ് നിര്‍ദേശിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പിന്നീട് നല്‍കിയ വിശദീകരണമനുസരിച്ച്, ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് മാത്രമായിരിക്കും നിയന്ത്രണം. മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ ഇത് ബാധിക്കില്ല. ഈ ഉപരോധം തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ പ്രാബല്യത്തിലായി.

യുഎസിന്റെ നീക്കം സാമ്പത്തിക വിപണികളില്‍ വലിയ അനിശ്ചിതത്വമുണ്ടാക്കി. തിങ്കളാഴ്ച ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കേയ് 0.9 ശതമാനവും ദക്ഷിണ കൊറിയയിലെ കോസ്പി 1 ശതമാനത്തിലധികവും ഇടിഞ്ഞു. ലോകത്തെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കം ആഗോള ഊര്‍ജ വിതരണത്തെ സങ്കീര്‍ണമാക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എണ്ണ വിതരണം നടക്കുന്നുണ്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം എണ്ണവിലയില്‍ നേരത്തെ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. നിലവിലെ ഉപരോധ പ്രഖ്യാപനം ഈ സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ ഇറക്കുമതിക്കായി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ റഷ്യയേയും ആഫ്രിക്കന്‍ രാജ്യങ്ങളേയും ആശ്രയിക്കുന്ന സാഹചര്യത്തിനും സംഘര്‍ഷം വഴിതുറന്നിട്ടുണ്ട്.

Content Highlights: Oil prices surge past USD 103 a barrel after US announces blockade of Iran

dot image
To advertise here,contact us
dot image