സിപിഒക്കെതിരെ കേസെടുത്തതിൽ അമർഷം പരസ്യമാക്കി പൊലീസ് അസോസിയേഷൻ; ജാമ്യമില്ലാ വകുപ്പിൽ റിപ്പോർട്ട് തേടി കമ്മീഷണർ

നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും പൊലീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: മാളില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനും സഹോദരിക്കുമെതിരെ കേസടുത്തതില്‍ പ്രതിഷേധം പരസ്യമാക്കി പൊലീസ് അസോസിയേഷന്‍. ആക്രമണം ജനാധിപത്യ പ്രബുദ്ധ കേരളത്തിന് അപമാനമെന്ന് അസോസിയേഷന്‍ പ്രതികരിച്ചു.

നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും പൊലീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നുമാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഒ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും നിസാരമായ വകുപ്പുകളാണ് എസ്എഫ്‌ഐക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നും പൊലീസിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കമ്മീഷണര്‍ സിനിമയിലെ രംഗം സ്റ്റാറ്റസിലും ഗ്രൂപ്പുകളിലും പങ്കുവെച്ചുകൊണ്ട് നേരത്തെ തന്നെ പൊലീസുകാര്‍ പരോക്ഷ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചില പൊലീസുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി തന്നെ പ്രതികരണം നടത്തുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിയത് ഖേദകരമാണെന്നാണ് പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജി ആര്‍ അജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. കേസ് വസ്തുനിഷ്ഠമാണോ എന്ന് പരിശോധിക്കണമെന്നും ആക്രമികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കേസെന്ന സംശയമുണ്ടെന്നും അജിത്തിന്റെ പോസ്റ്റിലുണ്ട്.

സേനയ്ക്കുള്ളില്‍ നിന്നും അമര്‍ഷം ശക്തമായതോടെ സിപിഒക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതില്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. വഞ്ചിയൂര്‍ SHO യോട് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

അതേസമയം, ന്യൂഇയര്‍ പരിപാടിക്കിടെ മിഥുന്‍ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ രംഗത്തുവരുന്നത്. ഈ സംഭവത്തിലെ പ്രതികാര നടപടിയാണ് മാളില്‍ അരങ്ങേറിയതെന്നാണ് ഇതുവരെയുള്ള വിവരം. അകാരണമായി ആക്രമിക്കുന്ന പൊലീസിനെ ന്യായീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പല ഇടത് പേജുകളും പങ്കുവെക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് ഇപ്പോള്‍ വിവാദമാകുന്ന സംഭവം നടക്കുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ചായിരുന്നു സംഭവം. മാളിലേക്ക് കുടുംബത്തോടൊപ്പം മിഥുന്‍ എത്തിയപ്പോഴാണ് എസ്എഫ്‌ഐക്കാരുമായി സംഘര്‍ഷം ഉണ്ടായത്. മാളില്‍ നിന്നുമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ന്യൂഇയര്‍ പരിപാടിയിലെ സംഭവത്തെ കുറിച്ചും, 'ഇപ്പോള്‍ പേടിയാണോ അടിക്കണോ' എന്നിങ്ങനെ മിഥുന് പിന്നാലെ നടന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് എസ്എഫ്‌ഐക്കാരിലെ ഒരാളും മിഥുനും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീഡിയോ പകര്‍ത്തുന്നതും ഈ വീഡിയോയില്‍ കാണാം.

ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ രാത്രിയില്‍ സമയപരിധി കഴിഞ്ഞപ്പോള്‍ ഡിജെ പാര്‍ട്ടി അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എസ്എഫ്‌ഐക്കാരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം അവിടെ കൂടിയവരെ മര്‍ദിച്ച സംഘത്തില്‍ മിഥുനും ഉണ്ടായിരുന്നു എന്നാണ് വിവരം.

Content Highlights: Police association against putting non-bailable charges against CPO at the SFI Thiruvananthapuram mall incident

To advertise here,contact us