

നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായ റെനീഷ റഹ്‍മാന്‍ ഇത്തവണ ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ സാധിച്ചതെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വ്ളോഗും ചിത്രങ്ങളും റെനീഷ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് റെനീഷയ്ക്ക് നേരിടേണ്ടിവന്നത്. റംസാന്‍ മാസത്തില്‍ പൊങ്കാലയിട്ടത് ശരിയായില്ലെന്നെന്നും റീച്ച് കിട്ടാൻ വേണ്ടി ചെയ്തതാണെന്നും കമന്‍റുകള്‍ നിറഞ്ഞു. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റെനീഷ.
'ഹലോ ഇന്നലെ ഞാനൊരു പൊങ്കാലയിട്ടു. നമ്മുടെ ആറ്റുകാൽ ദേവീക്ഷേത്രത്തിലെ അമ്മയ്ക്ക് വേണ്ടി ഒരു പൊങ്കാലയിട്ടു. പൊങ്കാലയ്ക്ക് ഇഷ്ടംപോലെ ആൾക്കാർ ഉണ്ടായിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷെ അതിനേക്കാൾ തിരക്കാണ് എന്‍റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് കമന്‍റ്സ് സെക്ഷനില്‍ നെഗറ്റീവ് പറയാൻ വേണ്ടി ആൾക്കാര്‍ നിൽക്കുന്ന ക്യു. വിട്ടേക്കാം എന്നാണ് ആദ്യം വിചാരിച്ചത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. കമന്‍റുകള്‍ നില്‍ക്കാത്തതുകൊണ്ട് ഒരു മറുപടി കൊടുക്കണം എന്ന് കരുതി. രണ്ട് തരം കമന്‍റുകളാണ് വന്നത്. ഒരു കൂട്ടര്‍ പറയുന്നത് എനിക്ക് ജോലി ഇല്ല, അവസരത്തിന് വേണ്ടിയുള്ള ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്ത ഒരു പ്രഹസനം ആയിരുന്നു പൊങ്കാലയിടല്‍ എന്നാണ്. മറ്റൊരു വിഭാഗം പറയുന്നത് വിശ്വാസത്തോടെയോ ബഹുമാനത്തോടെയോ ചെയ്തതല്ല എന്നാണ്.
ആദ്യ വിഭാഗത്തില്‍ പെട്ടവരോട് പറയാനുള്ളത് എല്ലാ മാസവും ഒന്ന് മുതല്‍ 15 വരെ ഫ്ലവേഴ്സ് ചാനലിലെ സുഖമോ ദേവി എന്നുള്ള ഒരു സീരിയൽ ഞാൻ ചെയ്യുന്നുണ്ട്. 16 മുതല്‍ 30 വരെ സീ കേരളത്തിലെ ചെമ്പരത്തി എന്ന പരമ്പരയും ചെയ്യുന്നുണ്ട്. ഒരു മാസത്തില്‍ 30 ദിവസവും എനിക്ക് വർക്കുണ്ട്. എനിക്ക് ജോലിയും കൂലിയും സമ്പാദ്യവുമുണ്ട്. ഞാൻ നല്ല രീതിയിൽ ഒരു കുടുംബം നടത്തുന്നുണ്ട്. ഇനി രണ്ടാമത്ത വിമര്‍ശനം. ഞാന്‍ പന്ത്രണ്ട് വർഷത്തോളം പഠിച്ചത് ചിന്മയ വിദ്യാലയയിലാണ്. അവിടുത്തെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഗായത്രി മന്ത്രവും സരസ്വതി സ്തോത്രവും ഭഗവദ് ഗീതയും ചനുമാന്‍ ചാലിസയും ഒക്കെ വച്ചിട്ടാണ്. അങ്ങനെയൊരു പശ്ചാത്തലം ഉള്ളതിനാല്‍ ഒരു പള്ളിയില്‍ പോയാല്‍ കിട്ടുന്ന പോസിറ്റിവിറ്റിയും സമാധാനവും എനിക്ക് ഒരു അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചാലും കിട്ടാറുണ്ട്. 100 ശതമാനം വിശ്വാസത്തോടും പ്രാര്‍ഥനയോടും തന്നെയാണ് ഞാന്‍ ആ പൊങ്കാലയിട്ടത്.
പൊങ്കാല ഇടാൻ പോകുന്നതിനു മുൻപ് ഞാൻ പലരോടും ചോദിച്ചിരുന്നു എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. അവര്‍ പറഞ്ഞത് ജാതി, മത, വർണ്ണ ഭേദം ഒന്നുമില്ലാതെ വിശ്വാസത്തോടെ ഏതൊരു സ്ത്രീക്കും മനസ്സും ശരീരവും ശുദ്ധമാണെന്ന് ഉണ്ടെങ്കിൽ ഇടാവുന്നതാണ് പൊങ്കാല എന്നാണ്. സീരിയലിനായി ഏഴെട്ട് വര്‍ഷമായി ഞാന്‍ തിരുവനന്തപുരത്ത് വരുന്നു. ഓഫ് ഡേയില്‍ ഒപ്പമുള്ള ആര്‍ട്ടിസ്റ്റുകള്‍ അമ്പലത്തില്‍ പോവുമ്പോള്‍ ആഗ്രഹമുണ്ടെങ്കിലും ഞാന്‍ പോവാറില്ല. കാരണം അവരുടെ വിശ്വാസം അന്യ മതത്തിൽ ഉള്ളവർക്ക് പ്രവേശനം ഇല്ല എന്നുള്ളതാണ്. അതിനെ നമ്മള്‍ റെസ്പെക്റ്റ് ചെയ്യുന്നു. ഞാന്‍ ഒരു പള്ളി കണ്ടാലും അമ്പലം കണ്ടാലും ഒരു ആംബുലന്‍സ് പോകുന്നത് കണ്ടാലും പ്രാര്‍ഥിക്കാറുണ്ട്. എന്തിനാണ് ഇത്രയും നെഗറ്റിവിറ്റി. എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യം തന്നെയല്ലേ', സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ റെനീഷ പറഞ്ഞു.
Content Highlights: Serial actor and bigboss contestant reneesha rahman responds to the hate comments received for taking part in attukal pongala