
നെറ്റ്ഫ്ലിക്സ്ന്റെ ആദ്യ ഇന്ത്യന്‍ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയിരുന്നു 'സേക്രഡ് ഗെയിംസ്'. വിക്രം ചന്ദ്രയുടെ നോവലിനെ ആസ്പദമാക്കി വിക്രമാദിത്യ മോട്വാനെയും അനുരാഗ് കശ്യപുമാണ് സീരീസ് സംവിധാനം ചെയ്തിരുന്നത്. എന്നാൽ അടുത്തിടെയാണ് നെറ്റ്ഫ്ളിക്സ് കോ-സിഇഓ ആയ ടെഡ് സരണ്ടോസ് ആദ്യ ഇന്ത്യന്‍ ഒറിജിനലായി 'സേക്രഡ് ഗെയിംസ്' തിരഞ്ഞെടുത്തത് തെറ്റായി പോയി എന്ന് പറഞ്ഞിരുന്നത്. നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റിലാണ് സരണ്ടോസ് ഇക്കാര്യം പങ്കുവെച്ചത്.
'സേക്രഡ് ഗെയിംസ്' റിലീസ് ചെയ്യാന്‍ രണ്ട് വര്‍ഷം കൂടി കാത്തിരിക്കുമായിരുന്നു എന്നാണ് ടെഡ് സരണ്ടോസ് പറഞ്ഞിരുന്നത്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കൂടതല്‍ ജനപ്രിയവും കാണാന്‍ എളുപ്പവുമായ ഷോ തിരഞ്ഞെടുക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ വിമർശനം അറിയിച്ച് രംഗത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. ടെഡ് സരണ്ടോസിനെ 'മണ്ടൻ' എന്നാണ് അനുരാഗ് വിളിച്ചിരിക്കുന്നത്.
'അമ്മായിഅമ്മ-മരുമകൾ പോര് വരുന്ന സീരിയൽ പരിപാടിയിലൂടെ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഒറിജിനല്‍ ആരംഭിക്കണമായിരിക്കുമല്ലേ. കഥ പറച്ചലിന്റെ കാര്യത്തില്‍ ടെക്കികള്‍ മണ്ടന്മാരാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ടെഡ് സരണ്ടോസ് മണ്ടത്തരത്തിന്റെ നിര്‍വചനമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കണ്ടെത്തിയതില്‍ സന്തോഷം. ഇപ്പോള്‍ എല്ലാം വ്യക്തമാണ്', എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. സേക്രഡ് ഗെയിംസിനെ കുറിച്ചുള്ള ടെഡ് സരണ്ടോസിന്റെ പ്രസ്താവനയുടെ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ്
അനുരാഗ് കശ്യപിന്റെ വിമർശനം.
അതേസമയം വിക്രം ചന്ദ്രയുടെ നോവലിനെ ആസ്പദമാക്കിയുള്ള ഒരു ക്രൈം ത്രില്ലറാണ് 'സേക്രഡ് ഗെയിംസ്'. രാധികാ ആപ്തെ, സുര്‍വീന്‍ ചൗള, കല്‍ക്കി കോച്ച്ലിന്‍, രണ്‍വീര്‍ ഷോറി, പങ്കജ് ത്രിപാഠി, അമൃത സുഭാഷ്, എല്‍നാസ് നൊറൂസി, രാജശ്രീ ദേശ്പാണ്ഡെ, നീരജ് കബി, കുബ്ര സെയ്ത്, അമേ വാഗ് തുടങ്ങി നിരവധി താരങ്ങൾ സീരിസിൽ ഉണ്ടായിരുന്നു.
Content Highlights: Anurag Kashyap criticizes Netflix CEO