
ചെങ്ങന്നൂർ: ഒരു നാടിനെയാകെ കൗതുകപ്പെടുത്തിയ 'ഇരട്ടക്കല്യാണം' വൈറലായി. ചെങ്ങന്നൂരിലാണ് ഇരട്ടസഹോദരൻമാരായ സന്ദീപ് ഹരിയും സനൂപ് ഹരിയും ഇരട്ടസഹോദരിമാരായ എസ് ധനലക്ഷ്മിയും എസ് ഭാഗ്യലക്ഷ്മിയും വിവാഹിതരായത്. വധൂവരൻമാർക്ക് ആശംസയുമായി എത്തിയതാകട്ടെ 9 ജോടി ഇരട്ടകളും. നാട്ടുകാർക്കിത് കൗതുകം. ആടിയും പാടിയും എല്ലാവരും ചേർന്ന് കല്യാണം അടിച്ചുപൊളിച്ചു.
'ഇരട്ടക്കുട്ടികളുടെ നാട്' എന്ന വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങളാണ് വിവാഹത്തിന് ആശംസകളുമായി എത്തിയത്. കോയിപ്രം പൂവത്തൂർ പടിഞ്ഞാറെ തൃക്കോയിപ്പുറത്ത് പരേതനായ പി ആർ ഹരിയുടെയും ശാലിനി ഹരിയുടെയും മക്കളാണ് സനൂപും സന്ദീപും. പട്ടാഴി തെക്കേത്തേരി കൊച്ചുകാഞ്ഞിരത്തിങ്കൽ അനിൽകുമാറിന്റെയും സീമയുടെയും മക്കളാണ് ധനലക്ഷ്മിയും ഭാഗ്യലക്ഷ്മിയും. വിവാഹത്തിന് മക്കളുടെ ഇരട്ടകളായ കൂട്ടുകാരെ വിളിക്കണമെന്ന് സീമയ്ക്കായിരുന്നു നിർബന്ധം.
ആ ചുമതല വാട്സാപ് ഗ്രൂപ്പ് അഡ്മിൻ റാന്നി മോതിരവയൽ വാവോലിൽ എസ് വിശ്വാസിനെ ഏൽപിച്ചു. അങ്ങനെ കോഴിക്കോട്ടു നിന്നും കോട്ടയത്തു നിന്നുമൊക്കെയായി 9 ജോടി ഇരട്ടകൾ ചെങ്ങന്നൂർ മുണ്ടൻകാവ് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനെത്തി. എന്നാൽ കല്യാണ ചിത്രത്തിൽ ഒറ്റപ്പെട്ടു നിക്കുന്ന വിശ്വാസിനെ പ്രത്യേകം ശ്രദ്ധിക്കാൻ ആരും മറന്നില്ല. ചോദ്യമെത്തിയതോടെ, വിശ്വാസ് തന്നെ മറുപടിയുമായെത്തി. നടുക്ക് നില്ക്കുന്ന ഒറ്റയാൻ താനാണെന്നും, തന്റെ ഇരട്ടസഹോദരൻ വ്യാസ് ഖത്തറിലായതിനാൽ കല്യാണത്തിനു കൂടാൻ കഴിഞ്ഞില്ലെന്നും വിശ്വാസ് പറഞ്ഞു. എന്തായാലും ഇരട്ടക്കൂട്ടത്തിന്റെ ആഘോഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.