
2011 ഒക്ടോബർ അഞ്ചിനാണ് ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് കാൻസർ രോഗത്തോട് പോരാടി ലോകത്തിനോട് വിട പറഞ്ഞത്. ടെക് ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സ്റ്റീവ് ജോബ്‌സിന്റെ നഷ്ടം ലോകത്താകമാനമുള്ളവരെ നിരാശരാക്കിയ കാര്യമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം കുറിച്ച ചില വാക്കുകൾ പുറത്തുവന്നിരിക്കുകയാണ്. മുമ്പേ തന്നെ നിലനിന്നിരുന്ന പല കാര്യങ്ങളും ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തന്റെ ജീവിതം ജീവിച്ച് തീർക്കാനായതെന്നാണ് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നത്.
അവസാന നാളുകളിൽ സ്വന്തം ഐപാഡിൽ നിന്നും ഒരു വ്യാഴാഴ്ച, കൃത്യമായി പറഞ്ഞാൽ 2010 സെപ്തംബർ രണ്ടിന് രാത്രി 11.08നാണ് Steve Jobs, [email protected] എന്ന സ്വന്തം മെയിൽ ഐഡിയിൽ നിന്നും ഇതേ ഐഡിയിലേക്ക് അദ്ദേഹം തന്റെ ചിന്തകൾ ഒരു കുറിപ്പായി മെയിലയച്ചത്. ലോകമൊരിക്കലും കാണാൻ സാധ്യതയില്ലാതിരുന്ന ഒരു കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്..
ഞാൻ കഴിച്ച ഭക്ഷണമൊന്നും ഞാൻ വളർത്തിയവയല്ല, വസ്ത്രങ്ങളൊന്നും ഞാൻ നിർമിച്ചവയല്ല, സംസാരിക്കുന്ന ഭാഷ പോലും ഞാൻ സൃഷ്ടിച്ചതോ ശുദ്ധീകരിച്ചതോ അല്ല, ഞാൻ ഉപയോഗിക്കുന്ന ഗണിതം ഞാൻ കണ്ടെത്തിയതല്ല, ഞാൻ നിർവചിച്ച നിയമങ്ങളോ സ്വാതന്ത്ര്യമോ അല്ല എന്നെ സംരക്ഷിച്ചത്. ഞാൻ സൃഷ്ടിക്കാത്ത സംഗീതമാണ് ഞാൻ ആസ്വദിച്ചത്. ചികിത്സ ആവശ്യമായി വന്നപ്പോൾ അതിജീവിക്കാൻ സ്വയം എന്നെ സഹായിക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് ഞാൻ, ഞാൻ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയിലെ ട്രാൻസിസ്റ്റർ, മൈക്രോപ്രോസസർ, പ്രോഗ്രാമിങ് എന്നിവയൊന്നും ഞാൻ നിർമിച്ചവയല്ല. എന്റെ വംശത്തെ ഞാൻ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു. ജീവിച്ചാവും മരിച്ചാലും അവരെയാണ് ഞാൻ എല്ലാ നല്ലതിനും മുഴുവനായി ആശ്രയിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിലുണ്ടായിരുന്നത്.
ബിസിനസിൽ വലിയ വിജയം നേടിയൊരാൾ ബിസിനസ് പദ്ധതികളെ കുറിച്ചോ ഭാവിയിലെ ബ്ലൂപ്രിന്റോ ഒന്നുമല്ല തന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയതെന്നത് വായിക്കുന്നവരെ അത്ഭുതപ്പെടുത്ത കാര്യമാണ്. ഓരോ ദിവസവും നമ്മൾ ജീവിതം തള്ളി നീക്കുമ്പോൾ ഒന്നും ഒരാളും ഒറ്റയ്ക്ക് നേടുന്നതല്ല, നേടിയതല്ല മനുഷ്യവംശം എപ്പോഴും പരസ്പര സഹായത്തോടെ സഹകരണത്തോടെയാണ് ജീവിക്കുക എന്ന ബോധ്യത്തോടെയാണ് അദ്ദേഹം മരണത്തിലേക്ക് നടന്നടുത്തതെന്ന് വ്യക്തമാക്കുന്ന വരികളാണ് ഇതെന്നാണ് ഭൂരിഭാഗം പേരും ഈ കുറിപ്പിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
Content Highlights: Steve jobs emailed himself weeks before his death