
ബയോടെക്‌നോളജി രംഗത്തും, ഊര്‍ജോല്‍പ്പാദന രംഗത്തും നാഴികക്കല്ലാകുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ശ്വസിക്കുമ്പോള്‍ വൈദ്യുതി പുറത്തുവിടുന്ന ബാക്ടീരിയകളെയാണ് ശാസ്ത്രലോകം പുതുതായി കണ്ടെത്തിയത്. റൈസ് സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. ഇന്ന് ലോകത്ത് കണ്ടെത്തിയ മിക്ക ജീവികളും ഊര്‍ജോല്‍പ്പാദനത്തിന് ഓക്‌സിജനെ ആശ്രയിക്കുമ്പോള്‍, ചില ബാക്ടീരിയകള്‍ ഇലക്ട്രോണുകളെ പുറന്തള്ളുന്നതിന് നാഫ്‌തോക്വിനോണ്‍സ് എന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ ഉപയോഗിക്കുന്നതായിട്ടാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
ബാറ്ററികള്‍ ഇലക്ട്രിക് കറണ്ട് പുറത്തുവിടുന്നതിന് സമാനമായാണ് ബാക്ടീരിയ പ്രവര്‍ത്തിക്കുന്നത്. എക്‌സ്ട്രാ സെല്ലുലാര്‍ റെസ്പിരേഷന്‍ എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. വൈദ്യുതി പുറന്തള്ളുന്നതിനാല്‍ ഓക്‌സിജന്‍ ഇല്ലാതെ തന്നെ ഈ ബാക്ടീരിയകളുടെ നിലനില്‍പ്പ് സാധ്യമാകും. ഈ അസാധാരണ ശ്വസനരീതി മുന്നേ തന്നെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ടെങ്കിലും, അതിന് പിന്നിലെ കാരണം കണ്ടെത്തുന്നത് ആദ്യമാണ്.
പുതിയ കണ്ടെത്തലിന് ശാസ്ത്രലോകത്ത് വലിയ പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മലിനജല സംസ്‌കരണം, ബയോമാനിഫാക്ചറിങ് തുടങ്ങിയ ബയോടെക്‌നോളജിക്കല്‍ മേഖലകളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഈ കണ്ടെത്തലിന് കഴിയുമെന്ന് ശാസ്ത്രലോകം കരുതുന്നു. രോഗ നിര്‍ണയം, മലിനീകരണ നിയന്ത്രണം, ശൂന്യാകാശ പര്യവേക്ഷണം എന്നീ മേഖലകളില്‍ ഇത് ഉപയോഗപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.
“ഞങ്ങളുടെ ഗവേഷണം ദീർഘകാലമായി നിലനിന്നിരുന്ന ഒരു ശാസ്ത്രീയ രഹസ്യം പരിഹരിക്കുക മാത്രമല്ല, പ്രകൃതിയിൽ പുതിയതും വ്യാപകമാകാൻ സാധ്യതയുള്ളതുമായ ഒരു അതിജീവന തന്ത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു,” എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ റൈസ് സർവകലാശാലയിലെ ബയോസയൻസസ് പ്രൊഫസർ കരോലിൻ അജോ-ഫ്രാങ്ക്ലിൻ പറഞ്ഞത്.
ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിക്കൊണ്ട് കൂടുതല്‍ സുസ്ഥിരവും സ്മാര്‍ട്ടുമായ സാങ്കേതിക വിദ്യകള്‍ നിര്‍മിക്കുന്നതിനുള്ള വാതിലുകള്‍ തുറക്കുമെന്നും കരോലിന്‍ അജോ ഫ്രാങ്ക്‌ലിന്‍ പറഞ്ഞു.
Content Highlight; New Bacteria Discovered That Generate Electricity to Survive