

ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കൂടുതല്‍ ലോണുകള്‍ തിരികെ പിടിക്കുന്നതെന്ന് റിപ്പോർട്ട്. എന്നാല്‍ ഭീമന്‍ തുകകള്‍ വായ്പ എടുക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നോ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്നോ ലോൺ തിരിച്ചു പിടിക്കുന്നതിൽ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 2016 -17 മുതല്‍ 2025 - 26 വരെയുള്ള പത്ത് സാമ്പത്തിക വര്‍ഷങ്ങളിലായി, ബാങ്കിന് ഒരു കോടി രൂപയില്‍ താഴെ മാത്രം ബാധ്യതയുണ്ടായിരുന്ന നിക്ഷേപകരില്‍ നിന്ന് 5,004.28 കോടി രൂപ തിരിച്ചുപിടിച്ചതായാണ് 'മണി ലൈഫ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ 100 കോടിയിലധികം വായ്പ എടുത്തവരില്‍ നിന്ന് തിരികെ പിടിച്ചത് 3,874.41 കോടി രൂപ മാത്രമാണെന്നതാണ് കണക്കുകളെ ഗൗരവമുള്ളതാക്കുന്നത്.
തിരിച്ചടവ് മുടങ്ങിയ വന്‍കിട വായ്പക്കാരുടെ 26,701.55 കോടി രൂപയുടെ വായ്പകള്‍ സെന്‍ട്രല്‍ ബാങ്ക് എഴുതിത്തള്ളി. ചെറുകിട വായ്പക്കാരുടെ കാര്യത്തില്‍ 6,774.23 കോടി രൂപ മാത്രമാണ് എഴുതിത്തള്ളിയത്. ശതമാനക്കണക്കില്‍ നോക്കിയാല്‍, വന്‍കിട വായ്പക്കാരില്‍ നിന്നുള്ള തിരിച്ചടവ് നിരക്ക് 14.5% ആയിരുന്നപ്പോള്‍, ചെറുകിട വായ്പക്കാരില്‍ നിന്നുള്ള നിരക്ക് 74% ആയിരുന്നു എന്നതും കൗതുകകരമാണ്. 'സജഗ് നാഗരിക് മഞ്ച്' പ്രസിഡന്റും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകനുമായ വിവേക് വേലങ്കര്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് 'മണി ലൈഫ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
വായ്പകള്‍ എഴുതിത്തള്ളിയതിന് ശേഷവും തിരിച്ചടവ് മുടങ്ങിയ കേസുകളില്‍ പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടരാറുണ്ട്. എന്നിരുന്നാലും, തിരിച്ചടവ് മുടങ്ങിയ കമ്പനികളുടെ പേരുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകള്‍ ബാങ്കിൻ്റെയും വായ്പയെടുത്തവരുടെയും പെരുമാറ്റത്തിലെ അസന്തുലിതാവസ്ഥയാണ് വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തല്‍. വന്‍തുക വായ്പയെടുത്തവരാണ് എഴുതിത്തള്ളിയ വായ്പകളില്‍ ഭൂരിഭാഗത്തിനും കാരണക്കാരാകുന്നത്. അതേസമയം, ചെറിയ തുക തിരിച്ചടയ്ക്കാത്തവര്‍ എഴുതിത്തള്ളുന്ന തുകയുടെ കാര്യത്തില്‍ വളരെ ചെറിയ പങ്കേ വഹിക്കുന്നുള്ളൂ. മാത്രമല്ല, ഇവര്‍ തങ്ങളുടെ വായ്പയുടെ ഒരു ഭാഗമെങ്കിലും കൃത്യമായി തിരിച്ചടയ്ക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കാറുണ്ടെന്നും വിലയിരുത്തലുണ്ട്.
ആയിരക്കണക്കിന് കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളിയിട്ടും, അതിന് കാരണക്കാരായ വന്‍കിട വായ്പക്കാരില്‍ ഒരാളുടെ പേരുപോലും വെളിപ്പെടുത്താന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വിസമ്മതിച്ചുവെന്നും 'മണി ലൈഫ്' ചൂണ്ടിക്കാട്ടുന്നു. വായ്പകള്‍ എഴുതിത്തള്ളുകയോ 'നിഷ്‌ക്രിയ ആസ്തി'കളായി പ്രഖ്യാപിക്കുകയോ ചെയ്ത കമ്പനികളില്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗമായ 'മനഃപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ'(Wilful defaulters) പട്ടികയും ആര്‍ബിഐ പുറത്തുവിട്ടിരുന്നു. 2020 ഏപ്രിലില്‍ വിവരാവകാശ നിയമപ്രകാരമായിരുന്നു ആ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന്, 2025 മെയ് മാസത്തില്‍ 'ദി വയര്‍' സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി, അത്തരത്തില്‍ വായ്പ തിരിച്ചടയ്ക്കാത്ത 30 പേരുടെ പട്ടിക ആര്‍ബിഐ പുറത്തുവിട്ടു.
2011-ല്‍ ആര്‍ബിഐയില്‍ നിന്ന് വിവരങ്ങള്‍ തേടിക്കൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം വിവരാവകാശ അപേക്ഷകള്‍, ശൈലേഷ് ഗാന്ധി അന്ന് നേതൃത്വം നല്‍കിയിരുന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പരിഗണനയിലെത്തിയിരുന്നു. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങളില്‍ മനഃപൂര്‍വ്വം വായ്പ തിരിച്ചടവ് മുടക്കിയവരുടെ പട്ടിക ഉള്‍പ്പെടെ വെളിപ്പെടുത്താന്‍ അദ്ദേഹം ആര്‍ബിഐയോട് നിര്‍ദ്ദേശിച്ചു. വായ്പാ തിരിച്ചടവ് വീണ്ടെടുക്കലുമായി ബന്ധപ്പെട്ട ഈ രീതിയില്‍ നിശ്ശബ്ദ കാഴ്ചക്കാരായി നിന്നതിന് ബാങ്കിംഗ് നിയന്ത്രണ ഏജന്‍സിയായ ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തുല്യ ഉത്തരവാദികളാണെന്ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ വ്യക്തി കരുതുന്നു എന്നാണ് വേലങ്കറിനെ ഉദ്ധരിച്ചുകൊണ്ട് 'മണി ലൈഫ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡിനെ ഇതിന് ഉത്തരവാദികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: RTI data shows Central Bank of India recovered ₹5,004.28 crore from borrowers owing less than ₹1 crore during 2016-17 to 2025-26, while recovery from borrowers with dues above ₹100 crore stood at ₹3,874.41 crore. The figures highlight a significant difference in recovery rates between small and large borrowers.