'ടെലഗ്രാം നിയന്ത്രണം കൊണ്ട് ചോദ്യപേപ്പർ ചോർച്ച നിൽക്കില്ല, ബാധിക്കുക സാധാരണ ഉപയോക്താക്കളെ': പാവൽ ദുറോവ്

വിലക്ക് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച നില്‍ക്കില്ല

'ടെലഗ്രാം നിയന്ത്രണം കൊണ്ട് ചോദ്യപേപ്പർ ചോർച്ച നിൽക്കില്ല, ബാധിക്കുക സാധാരണ ഉപയോക്താക്കളെ': പാവൽ ദുറോവ്
dot image

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവ്. ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണിതെന്നും അടിസ്ഥാന പ്രശ്‌നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.

വിലക്ക് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച നില്‍ക്കില്ല. സംവിധാനത്തിന് ഉള്ളിലുള്ളവര്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ നീക്കം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം സാമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

നീറ്റ് യുജി പരീക്ഷക്ക് മുന്നോടിയായാണ് ഇന്ത്യയിലുടനീളം ടെലഗ്രാമിന് നിയന്ത്രണമേർപ്പെടുത്താൻ ഐടി മന്ത്രാലയം ഉത്തരവിട്ടത്.
ജൂണ്‍ 22 വരെയാണ് നിയന്ത്രണം. എന്‍ടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത്. തട്ടിപ്പ് സംഘങ്ങളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എന്‍ടിഎ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസബിള്‍ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടെലഗ്രാം മെസേജ് എഡിറ്റിങ് ഫീച്ചര്‍ ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ തെളിവുകള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് എന്‍ടിഎ പറയുന്നത്. ചാനലിന്റെ അഡ്മിന്മാര്‍ക്ക് പഴയ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ പറ്റുമെന്നും പരീക്ഷ എഴുതിയതിന് ശേഷം ചോദ്യ പേപ്പറുകള്‍ അറ്റാച്ച് ചെയ്ത് ഈ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നും എന്‍ടിഎ പറയുന്നു.

ജൂണ്‍ 21-നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ത്തി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതില്‍ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ഇതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച സമ്മതിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്ററി സമിതിക്ക് മുന്‍പാകെയായിരുന്നു എന്‍ടിഎ വീഴ്ച തുറന്നുസമ്മതിച്ചത്. നീറ്റ് ചോദ്യ ചോര്‍ച്ചയ്ക്ക് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാനോ കൃത്യമായ മറുപടി നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം രംഗത്തെത്തി. മോദി സര്‍ക്കാരിന്റെ മൂക്കിനു താഴെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടും ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് ആരോപിച്ചു. എന്തുകൊണ്ട് ഉപയോക്താക്കളെ ശിക്ഷിക്കണമെന്നും പേപ്പര്‍ ചോര്‍ച്ച മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും ഉണ്ടാകാമെന്നാണ് ടെലിഗ്രാം സിഇഒ പറയുന്നുണ്ടെന്നും സുപ്രിയ ശ്രീനേത് പറഞ്ഞു.

Content Highlights: Telegram CEO Pavel Durov Reacts To India Ban Until NEET Re-Tes

dot image
To advertise here,contact us
dot image