

ന്യൂഡല്‍ഹി : അമിതവണ്ണം കുറയ്ക്കാനുള്ള മൗന്‍ജാരോ(ടിര്‍സെപ്പറ്റൈഡ്) കുത്തിവെപ്പിന്റെ വ്യാജമരുന്ന് നിര്‍മ്മിച്ച് വില്‍ക്കുന്ന സംഘം ഹരിയാനയിലെ ഗുരുഗ്രാമില്‍ പിടിയിലായി. ടാക്‌സി ഡ്രൈവറായ യുപി സ്വദേശി മുസമ്മില്‍ഖാനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെത്തുടര്‍ന്ന് മുഖ്യപ്രതിയായ ഗുരുഗ്രാം സ്വദേശി അവി ശര്‍മയെ(32)യാണ് പൊലീസ് പിടികൂടിയത്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ചില മരുന്നുകൾക്കൊപ്പം വെള്ളം ചേർത്താണ് അവി ശർമ വ്യാജൻ നിർമിച്ചത്.
ഓൺലൈൻ പോർട്ടലായ ഇന്ത്യാമാർട്ട് വഴിയായിരുന്നു വിൽപ്പനയെന്ന് പ്രതികൾ പറഞ്ഞു. പാക്കിങ്ങിനുശേഷം യഥാർഥമെന്ന് തോന്നിപ്പിക്കുംവിധം ബാർകോഡുകളും ലേബലുകളും പതിക്കും. ഇവരിൽനിന്ന് 70 ലക്ഷം രൂപയോളം വിലവരുന്ന വ്യാജമരുന്ന് പിടിച്ചെടുത്തു. സംഘത്തിലെ മറ്റ് അംഗങ്ങളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.
ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും യുഎസ് ഫാര്‍മ കമ്പനിയായ എലി ലില്ലി നിര്‍മിക്കുന്ന മൗന്‍ജാരോ കുത്തിവെപ്പു മരുന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇതിന് സാമൂഹികമാധ്യമങ്ങളിലൂടെ വലിയ പ്രചാരം ലഭിച്ചു. ഇതോടെയാണ് മരുന്നിന്റെ വ്യാജന്‍ നിര്‍മ്മിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ടാക്‌സി കാര്‍ പരിശോധിച്ചപ്പോഴാണ് മൗന്‍ജാരോ മരുന്നിന്റെ വലിയ ശേഖരം കണ്ടെത്തിയത്. വ്യാജമരുന്ന് പ്രചരിച്ചുതുടങ്ങിയതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഹരിയാന ഡ്രഗ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Content Highlight : Gang manufacturing fake weight-loss injection arrested in Gurugram