

ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. പ്രീമിയം പെട്രോൾ ലിറ്ററിന് 2.35 രൂപ വരെയാണ് കൂടിയത്. പുതുക്കിയ വില ഇന്നുമുതൽ നിലവിൽ വരും. എന്നാൽ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വിലവർധന സാധാരണക്കാരെ ബാധിക്കില്ലെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിസിഎല്ലിന്റെ പവർ, ഐഒസിഎല്ലിന്റെ എക്‌സ്പി95 എന്നീ പ്രീമിയം പെട്രോളുകൾക്കെല്ലാം വില വർധന ബാധകമാണ്. ലിറ്ററിന് 2.9 രൂപ മുതൽ 2.35 രൂപ വരെയായിരിക്കും വില വർധിക്കുക.
വില വർധനവിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നുമാണ് സൂചന. അതേസമയം രാജ്യത്ത് ഗാർഹിക എൽപിജി ആവശ്യത്തിന് ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഏഴായിരം വാണിജ്യ ഉപഭോക്താക്കൾ പിഎൻജിയിലേക്ക് മാറി. 11,000 ടൺ വാണിജ്യ എൽപിജി ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ പരിശോധന തുടരുകയാണ്. ഇന്നലെ നാലായിരത്തിൽ അധികം റെയ്ഡുകൾ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു. എൽപിജി ഇതര മാർഗങ്ങൾ കൂടുതലായി ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: premium petrol price hiked by up to rs2.35 per litre amid middle east tension