

ന്യൂ ഡൽഹി: കോൺഗ്രസ് തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ആറ് പേരെയാണ് കോൺഗ്രസ് രാജ്യസഭയിലേക്ക് പരിഗണിച്ചിരിക്കുന്നത്. അനുഭവസമ്പത്ത് മുതൽ ചെറുപ്പം വരെ സമന്വയിപ്പിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന പേരായിരിക്കും തമിഴ്‌നാട്ടിൽ നിന്നുള്ള ക്രിസ്റ്റഫർ തിലകിന്റേത്.
49 വയസ് മാത്രം പ്രായമുള്ള ക്രിസ്റ്റഫർ തിലക് തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള നേതാവാണ്. നിലവിൽ എഐസിസി സെക്രട്ടറി കൂടിയാണ് അദ്ദേഹം. മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നിവിടങ്ങളിലെ കോൺഗ്രസിന്റെ സംഘടനാചുമതല ക്രിസ്റ്റഫറാണ് വഹിക്കുന്നത്. രാഷ്ട്രീയപരമായി ഏറെ തന്ത്രപ്രധാനമായ ഈ മേഖലയിലെ പ്രവർത്തനം ക്രിസ്റ്റഫറിന് ഏറെ പേര് നേടിക്കൊടുത്തിട്ടുണ്ട്.
ക്രിസ്റ്റഫറിന്റെ സ്ഥാനാർത്ഥിത്വം വലിയ അമ്പരപ്പോടെയാണ് എല്ലാവരും കാണുന്നത്. തിരുനാവക്കരസർ, സുദർശന നാച്ചിയപ്പൻ, തങ്കപാലു എന്നിവരെയാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. എന്നാൽ യുവത്വത്തെ കൂടുതൽ ഉൾക്കൊളളുക എന്ന നയത്തിന്റെ ഭാഗമായാണ് ക്രിസ്റ്റഫറിന് സീറ്റ് നൽകാൻ തീരുമാനിച്ചത് എന്നാണ് വിവരം. ക്രിസ്റ്റഫറിന്റെ സ്ഥാനാർത്ഥിത്വം യുവത്വത്തെ കൂടുതൽ പാർട്ടിയോടടുപ്പിക്കാൻ സഹായിക്കുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. മാസങ്ങൾക്കപ്പുറം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നതിനാൽ ഇത് ഗുണകരമാകും എന്നാണ് വിലയിരുത്തൽ.
ക്രിസ്റ്റഫറിന് പുറമെ ഛത്തീസ്ഗഡിൽ നിന്ന് ഫൂലോ ദേവി നേതം, ഹരിയാനയിൽ നിന്ന് കരംവീർ സിംഗ് ബൗദ്, ഹിമാചൽ പ്രദേശിൽ നിന്ന് അനുരാഗ് ശർമ്മ തെലങ്കാനയിൽ നിന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ അഭിഷേക് മനു സിംഗ്‌വി, വേം നരേന്ദർ റെഡ്ഢി എന്നിവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.
Content Highlights: who is christopher tilak, young leader from tamilnadu contesting in rajyasabha elections?