

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിഗററ്റ് ലൈറ്ററുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രദേശവാസിയായ 33കാരൻ സുശീൽ കുമാർ ഗീതമിനാണ് ജീവൻ നഷ്ടമായത്. സുഹൃത്ത് ആശിഷിനൊപ്പം നീന്താൻ പോയി മടങ്ങുകയായിരുന്നു സുശീൽ. ഇതിന് പിന്നാലെയാണ് അഞ്ചംഗ സംഘം സിഗററ്റ് കത്തിക്കാൻ ഇവരോട് ലൈറ്റർ ആവശ്യപ്പെട്ടത്. എന്നാൽ യുവാക്കൾ ലൈറ്റർ നൽകാൻ തയ്യാറായില്ല. ഇതോടെ വാക്കേറ്റമുണ്ടായി. പിന്നാലെ ഇത് വലിയ സംഘർഷത്തിലേക്ക് കടക്കുകയാണ് ഉണ്ടായത്.
അഞ്ചംഗ സംഘത്തിൽ ഉണ്ടായിരുന്നവർ കല്ലുകളും കത്തിയും ഉപയോഗിച്ച് യുവാക്കളെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സുശീലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് കൊലപാതക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം അക്രമികളെ കണ്ടെത്താൻ പൊലീസിനെ സംഘങ്ങളായി വിന്യസിച്ചിരിക്കുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ ലൈറ്ററുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights: 33 year old died after a dispute over cigarette lighter