

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പാര്‍ലമെന്റ് തടസ്സപ്പെടുത്തല്‍ മാത്രമാണ് രാഹുലിന്റെ ലക്ഷ്യമെന്ന് ബിജെപി ആരോപിച്ചു. ജനാധിപത്യ-ഭരണഘടനാ സംവിധാനങ്ങളെ രാഹുല്‍ അപമാനിക്കുകയാണ്. രാഹുല്‍ ഗാന്ധി എവിടെയെന്ന് ആര്‍ക്കും അറിയില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു.
ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. രാഷ്ട്രപത്രി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കൽ, പെഗാസസ് ചാരക്കേസ്, ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം അടക്കം സുപ്രധാന വിധികൾ നടത്തിയ ജസ്റ്റിസ് ആണ് സൂര്യകാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022-ലെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ച ബെഞ്ചിൽ ജസ്റ്റിസ് കാന്തും അംഗമായിരുന്നു.
ഒക്ടോബർ 30 നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. 2027 ജനുവരി ഒൻപത് വരെയാണ് കാലാവധി. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. സുപ്രീംകോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂര്യകാന്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ഹരിയാനയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെയാളാണ് സൂര്യകാന്ത്. 38ാം വയസ്സിൽ അഡ്വക്കറ്റ് ജനറൽ ആയി. ഹരിയാനയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറൽ കൂടിയാണ് ഇദ്ദേഹം. 42ാം വയസ്സിലാണ് പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കുന്നത്.
Content Highlights: Rahul Gandhi did not attend the oath ceremony of Justice Surya Kant