ബിഹാര്‍ ജനവിധി ആര്‍ക്കൊപ്പം? എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍ഡിഎ, ചിത്രം മാറുമെന്ന് മഹാസഖ്യം

ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്

ബിഹാര്‍ ജനവിധി ആര്‍ക്കൊപ്പം? എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍ഡിഎ, ചിത്രം മാറുമെന്ന് മഹാസഖ്യം
dot image

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു അത്. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വേകളും. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.

ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്. തൊഴില്‍രഹിതരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ മഹാസഖ്യത്തിനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ എന്നിവരുടെ പിന്തുണ എന്‍ഡിഎയ്ക്കാണ് എന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.

എക്‌സിറ്റ് പോളുകളെല്ലാം എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ചിത്രം മാറുമെന്നാണ് മഹാസഖ്യത്തിന്റെ നേതാക്കള്‍ പറയുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ വന്‍ പ്രചാരണമാണ് മഹാസഖ്യം ബിഹാറില്‍ നടത്തിയത്. രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും മറ്റ് സഖ്യ കക്ഷികളിലെ നേതാക്കളുടെയും നിരവധി തെരഞ്ഞെടുപ്പ് റാലികള്‍ നടന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്ര സംസ്ഥാനത്തെ മിക്ക ജില്ലകളിലൂടെയും കടന്നുപോയി. തേജസ്വി യാദവിന് പുറമേ ഇന്‍ഡ്യാ സഖ്യത്തിലെ ദേശീയ നേതാക്കളെല്ലാം ആ യാത്രയില്‍ പങ്കെടുത്തു.

മഹാസഖ്യം അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബങ്ങളിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്നതാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാന വാഗ്ദാനം. എന്നാല്‍ നിതീഷ് കുമാറിന്റെ സൗജന്യ പ്രഖ്യാപനങ്ങള്‍ സ്ത്രീ വോട്ടര്‍മാരെ ഉന്നമിട്ടായിരുന്നു. സ്ത്രീകളെ ലക്ഷ്യമിട്ട് നിരവധി ക്ഷേമപദ്ധതികള്‍ നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളില്‍ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായി 35 ശതമാനം സംവരണം, മഹിള റോസ്ഗാര്‍ യോജന തുടങ്ങിയവയാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടവ. ഇതില്‍ ഏത് സഖ്യത്തെ ജനം തെരഞ്ഞെടുക്കുമെന്ന് വൈകാതെ അറിയാം.

Content Highlights: Bihar Assembly Election Result NDA raises hopes in exit polls India says picture will change

dot image
To advertise here,contact us
dot image