
ബെംഗളൂരു: ഒരുരൂപ നോട്ടുകൊടുത്താല്‍, ഒരുലക്ഷം കൂടെപ്പോരും…' ഇതുവിശ്വസിച്ച് ആരെങ്കിലും പണമിരട്ടിക്കല്‍ തന്ത്രത്തില്‍ വീണുപോയാലോ? എന്താവും ഫലം? കയ്യിലെ കാശ് തീര്‍ന്നത് തന്നെയല്ലേ…
അത്തരത്തിലൊരു തട്ടിപ്പ് വാര്‍ത്തയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്ന് പുറത്തുവരുന്നത്. ഒരുലക്ഷം രൂപ നല്‍കിയാല്‍ 10 ലക്ഷം തരുമെന്നും പൂജ നടത്തി മന്ത്രം ചൊല്ലിയാല്‍ പണം പറന്നെത്തുമെന്നുമുള്ള വാഗ്ദാനത്തിൽ നിരവധിപ്പേരാണ് കുടുങ്ങിയത്. യാദ്ഗിര്‍ ജില്ലയിലെ സുരപുരയിലാണ് സംഭവം നടന്നത്.
സന്യാസി വേഷത്തിലെത്തിയവരാണ് തട്ടിപ്പിന് പിന്നില്‍. പറ്റിക്കപ്പെട്ടവരില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം പകരം നല്‍കിയത് കള്ളനോട്ടാണ്. മുറിക്കുള്ളിലായി ആരും കാണാതെ തയാറാക്കിയിരുന്ന യന്ത്ര സഹായത്തോടെയാണ് പണം 'പറന്നെത്തിയിരുന്നത്'. ഈ തട്ടിപ്പിലാണ് പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായത്.
എന്നാല്‍ പ്രതികള്‍ക്ക് പൊലീസ് സഹായം ലഭിച്ചെന്നും ആരോപണമുയരുന്നുണ്ട്. പണം നഷ്ടമായവര്‍ പ്രതികളെ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും ഇവരെ രക്ഷിച്ചുവെന്നാണ് വിവരം. പക്ഷെ, പൊലീസുകാര്‍ക്ക് കൈക്കൂലിയായി നല്‍കിയ പണവും കള്ളനോട്ടാണ്.
Content Highlights: money doubling fraud case at karnataka