
ഹൈദരാബാദ്: സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 34 ആയി. 27 പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകട സമയത്ത് 90 ജീവനക്കാർ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പിന്നീട് മരണസംഖ്യ ക്രമാതീതമായി ഉയരുകയായിരുന്നു. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൊലീസിനും ഫയർഫോഴ്‌സിനും പുറമേ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിഎഫ്) യൂണിറ്റുകളും രണ്ട് അഗ്നിശമന റോബോട്ടുകളും രക്ഷാപ്രവർത്തനത്തിനെത്തി.
ഫാക്ടറിയിൽ 150 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും അവരിൽ 90 ഓളം പേർ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകി.
അതേസമയം, സ്ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് സംസ്ഥാന സർക്കാർ നല്ല ചികിത്സ നൽകണം. അത് എങ്ങനെ സംഭവിച്ചുവെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നോവെന്നും വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി എംഎൽഎ പായൽ ശങ്കർ പറഞ്ഞു.
Content Highlights: 34 dead after reactor explosion at Sigachi Industries unit