

സ്വപ്നക്കൂടിന്റെ റിലീസിന് പിന്നാലെ തനിക്ക് ലഭിച്ച കത്തുകളെക്കുറിച്ച് മനസുതുറന്ന് നടി ഭാവന. തന്റെ കഥാപാത്രം മരിക്കുന്നത് കണ്ടിട്ട് ഒരുപാട് പേർക്ക് വിഷമമായി എന്നും എന്തിനാണ് പാറയുടെ മുകളിൽ പോയി ഡാൻസ് കളിച്ചതെന്ന് നിരവധി പേർ ചോദിച്ചെന്നും ഭാവന പറയുന്നു. സംവിധായകൻ കമലിനോടും എന്തിനാണ് തന്റെ കഥാപാത്രത്തെ കൊന്നതെന്ന് നിരവധി പേർ അന്വേഷിച്ചെന്നും ഭാവന പറയുന്നു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'സ്വപ്നക്കൂടിന്റെ റിലീസിന് ശേഷം എനിക്ക് കുറെ കത്തുകൾ കിട്ടി. മോൾ എന്തിനാ പാറയുടെ മുകളിൽ പോയി ഡാൻസ് കളിച്ചത്, ശ്രദ്ധിക്കണ്ടേ അതുകൊണ്ടല്ലേ ഇങ്ങനെ പറ്റിയത് ഭയങ്കര വിഷമമായി പോയി എന്നൊക്കെ പറഞ്ഞിട്ട്. കമൽ സാറിനോടും ഒരുപാട് പേർ ചോദിച്ചു എന്തിനാണ് പത്മയെ കൊന്നതെന്ന്. അവളുടെ ഡാൻസ് കണ്ടപ്പോഴേ തോന്നി താഴെ വീണു മരിക്കുമെന്ന് എന്ന് ചിലർ പറഞ്ഞു. ചിന്താമണി കൊലക്കേസ് ചെയ്തു കഴിഞ്ഞു ഞാൻ ഒരുദിവസം എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരു ചേച്ചി കണ്ണൊക്കെ നിറഞ്ഞ് മോള് ഇങ്ങനെ പാവമായാൽ എങ്ങനാ ജീവിക്കാൻ പറ്റുക എന്ന് പറഞ്ഞു. സിനിമയുടെ ഇമ്പാക്ട് ആണ് അത്. നമ്മൾ കരയുമ്പോൾ ഒരാൾ കരയുക, നമ്മൾ ചിരിക്കുമ്പോൾ ഒരാൾ ചിരിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്', ഭാവനയുടെ വാക്കുകൾ.
അനോമി ആണ് ഇനി പുറത്തിറങ്ങാനുള്ള ഭാവനയുടെ ചിത്രം. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി.
ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
Content Highlights: Bhavana about the letters she received after the release of swapnakoodu