
കൊല്‍ക്കത്ത: നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്ത് (ടിഎംസിപി) നേതാവുമായ മോണോജിത് മിശ്രയ്‌ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോണോജിത് മിശ്ര നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കോളേജിലെ മുന്‍ സഹപാഠിയും സുഹൃത്തുമായ ടൈറ്റസ് മന്ന ആരോപിച്ചു. പഠിക്കുന്ന കാലത്ത് കൊലപാതകശ്രമത്തിന് മോണോജിത് മിശ്രയ്‌ക്കെതിരെ കേസെടുത്തിരുന്നെന്നും സ്വാധീനം ഉപയോഗിച്ച് അതില്‍നിന്നെല്ലാം ഒഴിവായി വരികയായിരുന്നെന്നും ടൈറ്റസ് പറഞ്ഞു.
'സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ 2012 കാലത്ത് ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചത്. അന്ന് അടുത്ത സുഹൃത്തുക്കളായിരുന്നു. 2013-ഓടെ ആ ബന്ധം വഷളായി. 2013-ല്‍ ഒരു കാറ്ററിംഗ് തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും അവരുടെ വിരല്‍ മുറിക്കുകയും ചെയ്തതിന് മോണോജിത്തിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. അതിനുശേഷം മോണോജിത് കുറച്ചുനാള്‍ ക്യാംപസില്‍ വന്നിരുന്നില്ല. സ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമായ്ച്ച് കളഞ്ഞ അവന്‍ 2016-ല്‍ കോളേജില്‍ തിരിച്ചെത്തി. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാണിച്ച് ടിഎംസിപി അവനെ തിരികെ സംഘടനയിലേക്ക് സ്വീകരിച്ചില്ല. അതിന് ഒരുകൂട്ടം ഗുണ്ടകളുമായി ക്യാംപസിലെത്തി മോണോജിത് യൂണിയന്‍ അംഗങ്ങളെ ആക്രമിച്ചിരുന്നു.'- ടൈറ്റസ് മന്ന പറഞ്ഞു. കോളേജില്‍ നിരവധി സ്ത്രീകളോട് പ്രതി മോശമായി പെരുമാറിയിട്ടുണ്ടെന്നും ഭയം മൂലം അവരൊന്നും അത് പുറത്തുപറഞ്ഞില്ലെന്നും ടൈറ്റസ് ആരോപിച്ചു.
അതേസമയം, കൊല്‍ക്കത്തയില്‍ കൂട്ട ബലാത്സംഗത്തിനിരയായ ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രതികളായ രണ്ട് പേര്‍ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കോളേജ് ഗേറ്റില്‍ നിന്ന് കോളേജ് മുറ്റത്തേയ്ക്ക് അതിജീവിതയെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങൾ കൊല്‍ക്കത്ത പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മുഖ്യപ്രതി മൊണോജിത് മിശ്ര കൂടെയുണ്ടായിരുന്ന രണ്ട് പേരോട് തന്നെ വലിച്ചിഴച്ച് കൊണ്ടുവരാന്‍ പറഞ്ഞുവെന്ന അതിജീവിതയുടെ പരാതിയെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
മോണോജിത്തിന് പുറമേ അതിജീവിതയുടെ സഹപാഠികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ്, കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് കേസിലെ പ്രതികൾ. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.
Content Highlights: Kolkata gang rape case accused monojit mishra have history of harassing women says ex friend