
കൊൽക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ വിവാദ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്ത് ചെയ്യാൻ സാധിക്കുമെന്നായിരുന്നു കല്യാൺ ബാനർജിയുടെ വിവാദ പരാമർശം. എല്ലായിടത്തും എപ്പോഴും പൊലീസ് ഉണ്ടാകുമോ എന്നും ചില പുരുഷന്മാർ മാത്രം ഇത്തരത്തിൽ ചെയ്യുന്നതിനെതിരെ സ്ത്രീകൾ തന്നെ രംഗത്തുവരണമെന്നും കല്യാൺ ബാനർജി പറഞ്ഞു. ബലാത്സംഗക്കേസിലെ മുഖ്യപ്രതി മൊണോജിത് മിശ്ര തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗത്തിൻ്റെ ഭാരവാഹിയാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എംപിയുടെ വിവാദ പരാമർശം ഉണ്ടായത്.
അതേസമയം, ബലാത്സംഗത്തിനിരയായ യുവതി നൽകിയ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നായിരുന്നു തന്നെ ബലാത്സംഗം ചെയ്തതെന്നും മുഖ്യപ്രതിയായ മൊണോജിത് മിശ്ര, മുൻ നിയമവിദ്യാര്‍ത്ഥിയും തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുമാണെന്നും പരാതിയിൽ പറയുന്നു. മൊണോജിത് മിശ്ര തന്നെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താൻ വിസമ്മതിക്കുകയായിരുന്നുവെന്നും അതിജീവിത നൽകിയ പരാതിയിൽ പറയുന്നുണ്ട്.
കാമുകനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളിൽ തന്നെ തടവിലാക്കുകയായിരുന്നുവെന്നും അതിജീവിത പറയുന്നുണ്ട്. ഒന്നാം വർഷ വിദ്യാർത്ഥിയായ 19 കാരനായ സെയ്ബ് അഹമ്മദ്, 20 കാരനായ പ്രമിത് മുഖര്‍ജി എന്നീ രണ്ട് പേരുടെ സഹായത്തോടെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും അതിജീവിത ആരോപിക്കുന്നു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മുഖ്യപ്രതി നിർബന്ധിച്ചുവെന്നും അത് നിഷേധിച്ചപ്പോൾ അക്രമിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി വ്യക്തമാക്കിയിരുന്നു. മുഖ്യപ്രതിയായ മിശ്രയുടെ കാലിൽ വീണു തന്നെ വിട്ടയക്കാൻ അപേക്ഷിച്ചു. തനിക്ക് കാമുകൻ ഉണ്ടെന്നും കാമുകനെ സ്നേഹിക്കുന്നുവെന്നും അവരോട് പറഞ്ഞിട്ടും പ്രതികൾ സമ്മതിച്ചില്ലയെന്നും ബലമായി സെക്യൂരിറ്റി ഗാർഡിന്റെ മുറിക്കുള്ളിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നത്. ലോ കോളേജിലെ വിദ്യാര്‍ത്ഥികളായ മറ്റ് രണ്ട് പ്രതികൾ നോക്കി നിന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു.
ശ്വാസതടസ്സവും അനുഭവപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നും അതിജീവിത പരാതിയിൽ പറയുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ താൻ അവരോട് ആവശ്യപ്പെട്ടിട്ടും അവർ എന്നെ സഹായിച്ചില്ല. അവർ കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയിരുന്നതിനാൽ ഗാർഡിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്നും വിദ്യാർത്ഥിനി പറഞ്ഞു. ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും, സഹകരിച്ചില്ലെങ്കിൽ ഈ വീഡിയോകൾ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താൻ പോകാൻ ശ്രമിച്ചപ്പോൾ പ്രധാനപ്രതി ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും അവർ പറയുന്നു. 'എനിക്ക് നീതി വേണം' എന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. കൂടുതൽ അപകടമുണ്ടാകുമെന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഒടുവിൽ വൈകുന്നേരം തന്നെ പരിസരത്ത് നിന്ന് പുറത്തുപോകാൻ അനുവദിച്ചതെന്നും അതിജീവിത വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് 24 കാരിയായ പെൺകുട്ടി പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിക്കാൻ കോളേജിൽ എത്തിയത്. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായത്. കോളേജ് കെട്ടിടത്തിനുളളില്‍വെച്ചാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. അതിജീവിതയായ പെണ്‍കുട്ടി നല്കിയ പരാതിയില്‍ കസ്ബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Trinamool MP's words on kolkata rape case faces criticism