ലോക നേതാക്കളോടെല്ലാം അദ്ദേഹം സംസാരിക്കുന്നത് ഹിന്ദിയിലാണ്; പ്രധാനമന്ത്രിയെ ന്യായീകരിച്ച് ശശി തരൂർ

പഴയ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം

dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദിയിലുള്ള സംസാരത്തെ ന്യായീകരിച്ച് ശശി തരൂർ എം പി. പഴയ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത്ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പോസ്റ്റ്. മറ്റു ഭാഷയേക്കാൾ ഹിന്ദിയിൽ സംസാരിക്കുന്നതാണ് പ്രധാനമന്ത്രി കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. ലോക നേതാക്കളോടെല്ലാം അദ്ദേഹം ഹിന്ദി ഭാഷയിലാണ് സംസാരിക്കുന്നത്. ജപ്പാൻ, ചൈനീസ് തുടങ്ങിയ രാ​ജ്യങ്ങളിലെ നേതാക്കളെല്ലാം അവരുടെ മാതൃഭാഷയിലാണ് മറ്റു ലോക നേതാക്കളോട് സംസാരിക്കുന്നത്. എല്ലാവരും അവരുടെ മാതൃഭാഷയിൽ സംസാരിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് മാതൃഭാഷയിൽ സംസാരിച്ചാൽ എന്താണ് പ്രശ്നമെന്നും തരൂർ വീഡിയോയിൽ ചോദിക്കുന്നുണ്ട്.

രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്ക് സമീപ ഭാവിയിൽ ലജ്ജ തോന്നുമെന്നും അത്തരമൊരു കാലം വിദൂരമല്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമർശം. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ വിവാദപ്രസ്താവന.രാജ്യത്തിന്റെ ഭാഷ രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണം. ഭാഷാ പരിഷ്കരണം അനിവര്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

അമിത് ഷായുടെ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ലെന്നും അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് അമിത് ഷായുടെ പരാമർശമെന്നുമായിരുന്നു വിമർശനം. 'ഇംഗ്ലീഷ് ഒരു ഡാമല്ല. പക്ഷെ ഒരു പാലമാണ്. ഇംഗ്ലീഷ് മോശപ്പെട്ടതല്ല. പക്ഷെ ശക്തിയാണ്. ഇംഗ്ലീഷ് ചങ്ങലയല്ല. ചങ്ങലകളെ തകര്‍ക്കാനുള്ള ആയുധമാണ്. ഇന്ത്യയിലെ ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ല. അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് ഇത്. മുന്നോട്ട് പോവുക. തുല്യരാകുക' എന്നായിരുന്നു രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.

'മോഹന്‍ ഭാഗവത് എല്ലാ ദിവസവും പറയുന്നത് ഇംഗ്ലീഷില്‍ സംസാരിക്കേണ്ട, ഹിന്ദിയില്‍ സംസാരിക്കൂ എന്നാണ്. പക്ഷെ ആര്‍എസ്എസ്, ബിജെപിയിലും ഉള്ള അവരുടെ മക്കള്‍ എല്ലാവരും ഇംഗ്ലണ്ടിലാണ് പഠിക്കാന്‍ പോകുന്നത്. എന്ത് ആലോചനയാണ് ഇതിന് പിന്നില്‍?. കാരണം അവര്‍ക്ക് ബോര്‍ഡ് റൂമുകളുടെ ഭാഗമാവണം, നല്ല ശമ്പളമുള്ള ജോലി ലഭിക്കണം. അവര്‍ക്ക് ഇംഗ്ലീഷ് സ്‌കൂളുകളില്‍ പോകണം. അവരുടെ കാര്യങ്ങള്‍ നടക്കണം. നിങ്ങളുടെ മുന്നില്‍ ആ വാതിലുകള്‍ അടഞ്ഞുകിടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു', എന്നും രാഹുല്‍ ഗാന്ധി കുറിച്ചിരുന്നു.

അതേ സമയം, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലെ നിലാപാട് അടക്കം താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകുന്നതിന് പിന്നാലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കാണാൻ ശശി തരൂർ സമയം തേടിയിട്ടുണ്ട്. കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ റഷ്യയിലേയ്ക്ക് പോയതിനാൽ തിരിച്ചെത്തിയ ശേഷമായിരിക്കും തരൂർ-കോൺഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യത.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂർ നടത്തിയ ചില പ്രസ്താവനകൾ കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂർ വിവാദം ചർച്ചയാക്കേണ്ട എന്നും പ്രസ്താവനകൾ ഗൗരവമായി കാണേണ്ട എന്നുമായിരുന്നു ഹൈക്കമാന്റ് തീരുമാനം. തരൂരിന് ചർച്ച വേണമെങ്കിൽ തടസ്സമില്ലെ എന്നും നേതാക്കൾ തീരുമാനിച്ചിരുന്നു. തരൂരിന്റെ നിലപാടുകൾ പാർട്ടി നിലപാടായി കാണേണ്ടതില്ല എന്നും അതിനാൽ നടപടി എടുക്കേണ്ട സാഹചര്യമില്ല എന്നും പാർട്ടി വിലയിരുത്തിയിരുന്നു. തരൂർ പാർട്ടി വിടില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. കോണ്‍ഗ്രസ് നേതൃത്വത്തോട് ചില അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

തരൂരിന്റെ പ്രസ്താവനയെ അവഗണിക്കാനായിരുന്നു കെപിസിസി തീരുമാനം. വിഷയത്തിൽ മറുപടി നല്‍കേണ്ടതില്ലെന്നും പ്രതികരിക്കരുതെന്നും നേതാക്കള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലായിരുന്നു നിര്‍ദേശം.

Content Highlights: Shashi Tharoor Support Prime Minister Narendra Modi In English Language Controversy

dot image
To advertise here,contact us
dot image