
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദുരന്തത്തില്‍ അതിയായ ദുഖമുണ്ടെന്നും അത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതര്‍ക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചു.
ഹൃദയഭേദകം എന്നാണ് പ്രധാനമന്ത്രി അഹമ്മദാബാദിലുണ്ടായ അപകടത്തെക്കുറിച്ച് പറഞ്ഞത്. 'അഹമ്മദാബാദിലെ ദുരന്തം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി മന്ത്രിമാര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്'- പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടം വാക്കുകള്‍ക്ക് അതീതമായ വേദനയുണ്ടാക്കുന്നതാണ് എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ദുരന്തനിവാരണ സേനയെ ഉടന്‍ തന്നെ അപകട സ്ഥലത്തേക്ക് എത്തിച്ചെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യമന്തര മന്ത്രി ഹര്‍ഷ് സംഘവി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യൻ യാത്രികരും 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തില്‍ 170 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Nation Stands with the affected people says president draupadi murmu