'ദയ കാണിക്കണം': ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജയുടെ അമ്മയോട് രാജ് കുഷ്വാഹയുടെ മാതാവ്; സംഭവം ചാനല്‍ ചര്‍ച്ചയിൽ

'എന്റെ മകനോട് ദയ കാണിക്കൂ. അവന്‍ തെറ്റ് ചെയ്തിട്ടില്ല. എന്റെ ഭര്‍ത്താവിന്റെ മരണശേഷം കുടുംബം നോക്കുന്നത് രാജ് ആണ്': ചുന്നി ദേവി ഉമ രഘുവന്‍ഷിയോട് പറഞ്ഞു

dot image

ഭോപ്പാല്‍: മേഘാലയയില്‍ കൊല്ലപ്പെട്ട രാജ രഘുവന്‍ഷിയുടെ അമ്മയോട് മകനെ വെറുതെ വിടണമെന്ന അഭ്യര്‍ത്ഥനയുമായി ആരോപണവിധേയനായ രാജ് കുഷ്വാഹയുടെ അമ്മ. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു രാജ് കുഷ്വാഹയുടെ അമ്മ ചുന്നി ദേവിയുടെ അഭ്യര്‍ത്ഥന. മകന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ മരുമകള്‍ സോനത്തിൻ്റെ പങ്കിനെക്കുറിച്ച് രാജയുടെ അമ്മ ഉമ രഘുവന്‍ഷി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു.

'നിങ്ങളെ പിന്തുണയ്ക്കാന്‍ ഇനിയും രണ്ട് ആണ്‍മക്കളും ഭര്‍ത്താവുമുണ്ട്. എനിക്ക് ആരാണുളളത്? എൻ്റെ മകന് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ? നിങ്ങളുടെ മരുമകളോട് ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? എല്ലാ കുറ്റവും ചെയ്തത് അവളാണ്. നിങ്ങളുടെ മകനെ കൊല്ലാന്‍ പണം കൊടുത്തതും ആളുകളെ ഏര്‍പ്പാടാക്കിയതും അവളാണ്. മരുമകളെ പാഠം പഠിപ്പിക്കാത്തത് എന്താണ്?'-ചുന്നി ദേവി ചോദിച്ചു. രാജയുടെ അമ്മ തന്റെ മകനോട് കരുണ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'സഹോദരീ, എൻ്റെ മകനോട് ദയ കാണിക്കൂ. അവന്‍ തെറ്റ് ചെയ്തിട്ടില്ല. എന്റെ ഭര്‍ത്താവിൻ്റെ മരണശേഷം കുടുംബം നോക്കുന്നത് രാജ് ആണ്. മൂന്ന് പെണ്‍കുട്ടികളുടെ ഏക സഹോദരനാണ് അവന്‍. അവനില്ലാതെ ഞങ്ങളുടെ അവസ്ഥ എന്താകുമെന്ന് ഓര്‍ത്തുനോക്കൂ'- ചുന്നി ദേവി ഉമ രഘുവന്‍ഷിയോട് പറഞ്ഞു.

ഇതിന് മറുപടിയായി, മകന്റെ കൊലപാതകത്തില്‍ മരുമകളുടെ പേര് ഉയര്‍ന്നയുടന്‍ തന്നെ അവളെ തളളിപ്പറഞ്ഞു എന്നാണ് ഉമ രഘുവന്‍ഷി പറഞ്ഞത്. 'മകന്റെ മരണത്തില്‍ പേര് വന്നതുമുതല്‍ അവള്‍ എന്റെ മരുമകളല്ല. എങ്ങനെയാണ് ഒരു സ്ത്രീയ്ക്ക് സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ കഴിയുക? നിങ്ങളുടെ മകന്‍ രാജ് ഈ കൊലപാതക പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നെങ്കില്‍ അവന്‍ ഇപ്പോഴും നിങ്ങളോടൊപ്പം തന്നെ ഉണ്ടാകുമായിരുന്നു. എന്റെ മകന്‍ എന്നോടൊപ്പവും ജീവിച്ചിരിക്കുമായിരുന്നു'- ഉമ രഘുവന്‍ഷി പറഞ്ഞു. തന്റെ മകന് നീതി ലഭിക്കണമെന്നും രാജിന് കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ അവന്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


മെയ് 11 ന് വിവാഹിതരായ സോനവും രാജ രഘുവന്‍ഷിയും ഹണിമൂണിനായി മെയ് 20 നായിരുന്നു മേഘാലയയിലെ ഷില്ലോങ്കിൽ എത്തിയത്. മെയ് 22 ന്, ദമ്പതികള്‍ സൊഹ്റയിലേക്ക് പോകാന്‍ ഒരു സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്തു. 23-നാണ് ഇവരെ കാണാതായത്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനുശേഷം ജൂണ്‍ 2-ന് ചിറാപുഞ്ചിക്ക് സമീപമുള്ള ഒരു വനപ്രദേശത്തെ മലയിടുക്കില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

Also Read:

സോനത്തിനായി തിരച്ചിൽ നടന്നു. ഇരുവരെയും മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിന് മൊഴി നൽകി. ഇതാണ് കേസിൽ വഴിത്തിരിവായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിൽ സോനത്തിനെതിരെ തെളിവ് ലഭിച്ചു. കഴിഞ്ഞ ദിവസം സോനത്തെ ഗാസിപ്പൂരിൽ നിന്ന് കണ്ടെത്തുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Content Highlights: Have mercy on my son requests raj kushwaha mother to raja raghuwanshi during channel debate

dot image
To advertise here,contact us
dot image