
ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെ വെട്ടിലാക്കി 230 കോടി രൂപയുടെ ശമ്പള അഴിമതി. 50000 സർക്കാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ആറ് മാസമായി ശമ്പളം കൈപറ്റിയിട്ടില്ല എന്ന കണ്ടെത്തലാണ് അഴിമതി സംബന്ധിച്ച സംശയം ബലപ്പെടുത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരുടെ കോഡ് നമ്പർ ഇപ്പോഴും സജീവമാണ്. എന്നിട്ടും ശമ്പളം കൈപ്പറ്റിയിട്ടില്ല എന്നാണ് കണ്ടെത്തൽ.
40000 സ്ഥിര ഉദ്യോഗസ്ഥരും 10000 താത്കാലിക ഉദ്യോഗസ്ഥരുമാണ് ശമ്പളം കൈപ്പറ്റാത്തത് എന്നാണ് കണ്ടെത്തൽ. ഇവരുടെയെല്ലാം ഇതുവരെയുള്ള ശമ്പളത്തുക 230 കോടി രൂപ വരും. ജീവനക്കാരുടെ കോഡ് നമ്പർ ഇപ്പോഴും സജീവമാണ് എന്നതിനാൽ ഏത് നിമിഷവും അവർക്ക് ശമ്പളം പിൻവലിക്കാം. എന്നാൽ ഇനിയും ശമ്പളം പിൻവലിച്ചില്ല എന്നത് ഇവ വ്യാജമായി ചേർത്ത പേരുകളാണോ എന്നും ഈ പേരുകളിലൂടെ മറ്റ് ചില ഉദ്യോഗസ്ഥർ ശമ്പളം തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ടോ എന്നുമാണ് സംശയം ഉയർന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കമ്മീഷണർ ഓഫ് ട്രഷറി ആൻഡ് അക്കൗണ്ട്സ് ആണ് അന്വേഷണം നടത്തുക. ശമ്പളം നൽകേണ്ടതടക്കമുളള കാര്യങ്ങൾ പരിശോധിക്കേണ്ട ഡ്രോവിങ് ആൻഡ് ഡിസ്ബേർസിംഗ് ഓഫിസർമാരോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഏകദേശം ആറായിരത്തോളം ഡിഡിഒമാർ സംശയനിഴലിലുമാണ്.
ഉദ്യോഗസ്ഥൻ രാജി വെച്ചതോ, സ്ഥലം മാറിയതോ മറ്റോ രേഖപ്പെടുത്തിയില്ലെങ്കിലും ഇത്തരത്തിൽ ഉണ്ടാകാം. അത്തരത്തിൽ എന്തെങ്കിലും പിഴവാണോയെന്നതും അന്വേഷിക്കുന്നുണ്ട്. എന്നാൽ ആറ് മാസത്തോളമായി 50000 സർക്കാർ ജീവനക്കാർ ശമ്പളം കൈപറ്റിയിട്ടില്ല എന്നതിനെ ഗുരുതരമായ പ്രശ്നമായിത്തന്നെയാണ് അധികൃതർ കാണുന്നത്. ശബളം ലഭിച്ചില്ല എന്ന ഒരു പരാതി പോലും ഇതുവരെ ലഭിച്ചില്ല എന്നത് കൂടിയാണ് വിഷയത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്.
Content Highlights: 230 crore scam suspected at madhyapradesh over ghost employees